കണ്ണൂര്‍: സുപ്രീം കോടതി വിധി ലംഘിച്ച് പയ്യന്നൂരില്‍ വീണ്ടും മുത്തലാഖ് പരാതി. രാമന്തളി സ്വദേശിക്കെതിരെയാണ് പരാതിയുമായി യുവതി കോടതിയിലെത്തിയത്. തൃക്കരിപ്പൂര്‍ ഉടുമ്പന്തല കെ.എന്‍.ഹൗസില്‍ റമീസ (20)യാണ് ഭര്‍ത്താവ് രാമന്തളിയിലെ താഴത്തെ പുരയില്‍ മുഹ്സിന് മുഹമ്മദിനെതിരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. 2017 ജനുവരി പതിനഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം മലേഷ്യയിലേക്ക് പോയ മുഹ്സിന് ഒക്ടോബറില്‍ തിരിച്ചെത്തിയ ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ഗര്‍ഭിണിയായ തന്നെ വയറ്റില്‍ ചവിട്ടിയതിനാല്‍ ഗര്‍ഭം അലസിപ്പോയെന്നും ഇതുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനപരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിനടയിലാണ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി മുഹ്സിന് മുഹമ്മദ് ഉടുമ്പന്തല ജമാഅത്ത് കമ്മറ്റിയെ അറിയിച്ചത്. കമ്മറ്റി ഈ വിവരം റമീസയെ രേഖാമൂലം അറിയിക്കുകയായിരുന്നു. മുത്തലാഖിലൂടെ വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ.കെ.സുകുമാരന്‍ മുഖേന പരാതി നല്‍കിയത്.
പയ്യന്നൂര്‍ മേഖലയില്‍ സമീപകാലത്തുണ്ടായ രണ്ടാമത്തെ മുത്തലാഖ് കേസാണിത്. ഭര്‍ത്താവ് തന്നെ തലാഖ് ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി കാങ്കോലിലെ ആരിഫ കോടതിയെ സമീപിച്ചിരുന്നു. വെള്ളക്കടലാസില്‍ എഴുതി നല്കിയ തലാഖ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: