ഇരിക്കൂര്‍: കുത്തിവെക്കാനുളള മരുന്നില്ലാത്തതിനെ തുടര്‍ന്ന് ഇരിക്കൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പോളിയോ നല്‍കാനെത്തിയ അമ്മമാര്‍ക്ക് കൈക്കുഞ്ഞുങ്ങളുമായി കാത്തുകെട്ടിക്കിടക്കേണ്ടി വന്നത് മണിക്കൂറുകള്‍. പോളിയോ വാക്സിന് നല്കുന്ന ദിവസമായ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പോളിയോ കുത്തിവെയ്ക്കുന്നതിന് ആവശ്യമായ മരുന്നില്ലാത്തതിനാല്‍ കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാര്‍ മണിക്കൂറുകളോളം നരകയാതയനുഭവിച്ചത്.
പോളിയോ നല്കുന്ന പതിവ് ബുധനാഴ്ചകള്‍ പോലെ ഇന്നലെയും നൂറോളം അമ്മമാര്‍ രാവിലെ 9 മണിക്ക് തന്നെ ആശുപത്രിയിലെത്തിയെങ്കിലും പോളിയോ ഐപിബി വാക്സിന് ഇല്ലാത്തതിനാല്‍ രണ്ടും മൂന്നും മാസം മാത്രം പ്രായമുളള കൈക്കുഞ്ഞുങ്ങളുമായി ഉച്ചവരെ കാത്തുകെട്ടിക്കിടക്കേണ്ടി വരികയായിരുന്നു. വാക്സിന് ആദ്യം കുത്തിവെയ്ക്കുകയും രണ്ടാമത്തെ വാക്സിന് ഇല്ലാത്തതിനാല്‍ മണിക്കൂറുകളോളം ആശുപത്രിവരാന്ത കുഞ്ഞു കുട്ടികളുടെ കൂട്ടക്കരച്ചിലിന് സാക്ഷിയായി.
പോളിയോ കുത്തിവെയ്പ്പ് നടത്തേണ്ട ദിവസമാണെന്നും കുഞ്ഞുങ്ങളുമായി അമ്മമാര്‍ പതിവു പോലെ രാവിലെ 9 മണിക്ക് ആശുപത്രിയിലെത്തുമെന്നും മുന്‍കൂട്ടി അറിയുന്ന ആശുപത്രി അധികൃതര്‍ മരുന്നെത്തിക്കാഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മരുന്ന് എത്തിയ ശേഷമാണ് കുത്തിവെയ്പ്പ് ആരംഭിച്ചത്. ഫലത്തില്‍ അതിരാവിലെ എത്തിയ പലരും കൈക്കുഞ്ഞുങ്ങളുമായി ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. കുട്ടികളോടൊപ്പം എത്തിയ പലരും തങ്ങളുടെ പ്രതിഷേധം ആശുപത്രി ജീവനക്കാരെ അറിയിച്ചെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഓര്‍ഡര്‍ നല്‍കാത്തതിനാലാണ് വാക്സിനുകള്‍ എത്തിക്കാഞ്ഞതെന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനുകള്‍ എത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ രാവിലെ എത്തിക്കേണ്ട വാക്സിന് വിതരണക്കാരുടെ വീഴ്ച കാരണമാണ് മരുന്ന് കൃത്യസമയത്ത് എത്താഞ്ഞതെന്നാണ് ആശുപത്രി ഉദ്യോഗസ്ഥരുടെ വാദം. രണ്ടും മൂന്നും മാസം പ്രായമുളള കുഞ്ഞുങ്ങളെ കൊടും ചൂടില്‍ ഇരിപ്പിടം പോലും നല്‍കാതെ മണിക്കൂറുകളോളം ആശുപത്രി വരാന്തയില്‍ നിര്‍ത്തിയ ആരോഗ്യ വകുപ്പിന്റെ അനാസ്ഥതയ്ക്കെതിരെ വ്യാപക പ്രതിഷധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: