പേരാവൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ സഹകരണ ആസ്പത്രി വില്‍പ്പന വിവാദം ജില്ലാ കമ്മിറ്റിയിലടക്കം ചര്‍ച്ചയായിട്ടും ഇടപാടില്‍ നഷ്ടമായെന്ന് വിലയിരുത്തിയ 37 ലക്ഷം എവിടെയെന്നത് സംബന്ധിച്ച ദുരൂഹത പാര്‍ട്ടിക്കുളളിലും പൊതുസമൂഹത്തിലും ചര്‍ച്ചയാവുന്നു. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിലാണ് ആശുപത്രി സഹകരണ സംഘത്തിന്റെ 37 ലക്ഷം രൂപ കാണാനില്ലെന്ന വിവരം പുറത്തുവന്നത്.
സിപിഎം പേരാവൂര്‍ ഏരിയാ കമ്മറ്റി ആശുപത്രിക്കായി രൂപവല്‍കരിച്ച സബ് കമ്മിറ്റിയുടെ കണ്‍വീനറായ ജില്ലാ കമ്മിറ്റിയംഗത്തോട് ഇതുസംബന്ധിച്ച് വ്യക്തതവരുത്താന്‍ അന്വേഷണ കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്. വില്‍പ്പനയില്‍ നല്കിയ കമ്മിഷനാണ് ഈ 37 ലക്ഷം രൂപയെന്ന വിവരമാണ് പുറത്തു വരുന്നത്. ഇത്രയും തുക എവിടെപ്പോയെന്ന് വ്യക്തമാക്കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രതിഷേധമുണ്ട്. മറ്റൊരു സഹകരണ ആശുപത്രിയില്‍നിന്ന് സാമ്പത്തിക ക്രമക്കേടിന്റെപേരില് പുറത്താക്കിയ വ്യക്തിയെ പേരാവൂര്‍ ആശുപത്രിയുടെ നടത്തിപ്പിലേക്ക് വിളിച്ചുവരുത്തിയത് ജില്ലാ കമ്മിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. ആശുപത്രി നഷ്ടത്തില്‍ പ്രവര്‍ത്തിച്ച ഘട്ടങ്ങളില്‍ ജില്ലാ കമ്മിറ്റിയംഗം കണ്‍വീനറായ സബ് കമ്മിറ്റി മേല്‍നോട്ടം നടത്തിയില്ലെന്നും വിലയിരുത്തിയിട്ടുണ്ട്.
സഹകരണ വകുപ്പിന്റെ ഇടപെടലിലും സംശയമുണ്ട്. എട്ടുമാസം സംഘം ഭരണസമിതി യോഗം ചേര്‍ന്നിരുന്നില്ല. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടും വകുപ്പുതല ഇടപെടലുണ്ടാകാതിരുന്നത് ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനിന്നുവെന്ന സംശയമാണ് ഉയര്‍ത്തുന്നത്. ആശുത്രിയുടെ തുടക്കംമുതല്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയ കാലയളവിലുള്‍പ്പെടെ സബ് കമ്മിറ്റി കണ്‍വീനറായ ജില്ലാ കമ്മിറ്റിയംഗം തന്നെയായിരുന്നു പാര്‍ട്ടി ഏരിയാ സെക്രട്ടറിയും. ആശുപത്രി വില്‍പ്പനയ്ക്കുശേഷം നടന്ന ഓഡിറ്റ് പരിശോധനയിലാണ് 37 ലക്ഷം രൂപ അപ്രത്യക്ഷമായതായി കണ്ടെത്തിയത്. ഇതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. ആശുപത്രി വില്‍പ്പന ഇടപാടില്‍ ജാഗ്രത കാണിക്കാത്തതിനാല്‍ സംസ്ഥാന കമ്മിറ്റിയംഗത്തിനും ജില്ലാ കമ്മിറ്റിയംഗത്തിനുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 4.10 കോടി രൂപയ്ക്കായിരുന്നു ആശുപത്രി വില്‍പ്പന നടത്തിയത്. എന്നാല്‍, ഇത്രയും തുക രേഖകളില്‍ കാണിക്കാത്തതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണമാണ് പാര്‍ട്ടിക്കകത്തു തന്നെ ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: