വടകര: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്. നാദാപുരം റോഡ് സ്വദേശിയാണ് നടപടി തേടി വടകര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന ഇയാളുടെ രണ്ടു മക്കളേയും കൂട്ടിയാണ് യുവതി മറ്റൊരു വിവാഹം ചെയ്തതെന്നു പറയുന്നു. ഇയാള്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വരുന്നതിനു തൊട്ടുമുമ്പ് യുവതി മക്കളേയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയിരുന്നു. യുവതിയുടെ കല്യാണം കഴിഞ്ഞെന്നു പത്രവാര്‍ത്ത കണ്ടാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. നിലവില്‍ തന്റെ ഭാര്യയാണെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നുമാണ് യുവാവ് പോലീസില്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ചയായിരുന്നു കിര്‍മാണി മനോജ് എന്ന മാഹി പന്തക്കല്‍ മനോജ് കുമാറിന്റെ വിവാഹം. ടി.പി. വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവില്‍ കഴിയുന്ന മനോജ് പതിനൊന്ന് ദിവസത്തെ പരോളിലിറങ്ങിയാണ് വിവാഹം കഴിച്ചത്.
800 കിലോമീറ്റര്‍ അകലെയുള്ള പുതുച്ചേരിയിലെ ക്ഷേത്രത്തിലാണ് താലി കെട്ടിയത്. പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്യാണത്തില്‍ പങ്കെടുത്തിരുന്നത്. ടി.പി. കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സിപിഎം നേതാക്കള്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: