കണ്ണൂര്‍: സിപിഎം നേതൃത്വത്തില്‍ സംസ്ഥാനത്തെ വീടുകള്‍ കയറി നടത്തുന്ന സര്‍വെ ദുരൂഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും സര്വെയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പാര്‍ട്ടി സര്‍വേ. കുടുംബവിവരങ്ങള്‍ ചോര്‍ത്തുക വഴി കുടുംബങ്ങളുടേയും വ്യക്തികളുടേയും സ്വകാര്യതയിലേക്കുളള കടന്നു കയറ്റമാണിത്. ആധാര്‍ കാര്‍ഡ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിക്കുന്നവരാണ് വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്തുന്നത്. ജാതിക്കും മതത്തിനും എതിരാണ് തങ്ങളെന്ന് പറയുന്നവര്‍ ജാതി, മത സര്‍വെ നടത്തുന്നു എന്നതും വിരോധാഭാസമാണ്.
സര്‍വെയില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ ശേഖരിക്കുന്നതിലും ദുരൂഹതയുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇതു ശേഖരിക്കുന്നതെന്ന് വ്യക്തം. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താനും പ്രവാസികളുടെ വോട്ടുകള്‍ കൂട്ടത്തോടെ തള്ളിക്കാനുമുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നാണ് സംശയം. വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിക്കപ്പെടുമെന്ന ആശങ്കയുമുണ്ട്.
ചോദ്യാവലി ഉപയോഗിച്ച് ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, രാഷ്ട്രീയ-സാമുദായിക ആഭിമുഖ്യം തുടങ്ങിയവയാണ് ചോദ്യാവലിയില്‍. സമൂഹമാധ്യമങ്ങളില്‍ അംഗമാണോ, വിദ്യാഭ്യാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ക്ഷേമപെന്ഷന് എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ബൂത്തുതലത്തില്‍ ഓരോ കുടുംബത്തിന്റെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ മാസം എല്ലാ ഘടകങ്ങളും സര്‍വെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. നിയോജകമണ്ഡലാടിസ്ഥാനത്തിലാണ് കണക്ക് ശേഖരിക്കുന്നത്. പാര്‍ട്ടി കീഴ്ഘടകമായ ബ്രാഞ്ചുകള്ക്കുപകരം ബൂത്തുകമ്മിറ്റികള്‍ക്ക് കീഴിലാണ് സര്‍വെ. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ സര്‍വെ ഏറെക്കുറെ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: