കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ആദ്യഘട്ടം വിജയത്തിലേക്ക് നീങ്ങിയതോടെ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാരനടപടിക്ക് നീക്കം. ബിഷപ്പിനെതിരെയുള്ള ലൈംഗികാരോപണത്തെക്കുറിച്ച് മൗനത്തിലായിരുന്ന സഭാനേതൃത്വങ്ങള്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നതുതന്നെ സമരത്തിന്റെ വിജയമായിട്ടാണ് കന്യാസ്ത്രീകളെ അനുകൂലിക്കുന്നവര്‍ വിലയിരുത്തുന്നത്.
ജാതി, മത വ്യത്യാസമില്ലാതെ സമരം പൊതുസമൂഹം ഏറ്റെടുത്തതോടെ കന്യാസ്ത്രീകളുടെ സമരം ദേശീയശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ മുഖം നഷ്ടപ്പെട്ട സഭാനേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാരനടപടിയുമായി മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനിസഭ രംഗത്തുവന്നു.
ഇതിന്റെ ഭാഗമായി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ക്കെതിരെയും പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയും അന്വേഷണം നടത്താനാണ് സന്ന്യാസിനിസഭയുടെ തീരുമാനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും സന്ന്യാസിനിസഭയുടെ മദര്‍ സുപ്പീരിയര്‍ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് അന്വേഷണം. സഭാനിയമങ്ങള്‍ ലംഘിച്ചാണ് സമരത്തിനിറങ്ങിയതെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. പ്രത്യേക കമ്മീഷനെ വച്ചാണ് അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണ കമ്മീഷനില്‍ ആരൊക്കെയാണുള്ളതെന്ന കാര്യം വ്യക്തമല്ല.
ബാഹ്യശക്തികളുടെ പ്രേരണമൂലമാണ് കന്യാസ്ത്രീകള്‍ സമരം നടത്തുന്നതെന്നാണ് ആരോപണം. സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കന്യാസ്ത്രീകളുടെ കുടുംബം അവര്‍ക്കു പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നകാര്യം സഭാ നേതൃത്വത്തിലുള്ളവര്‍ വിസ്മരിക്കുകയാണെന്ന് കന്യാസ്ത്രീകളെ അനുകൂലിക്കുന്നവര്‍ പറയുന്നു. മാത്രമല്ല സ്വമേധയാ തങ്ങള്‍ അമ്മയെപ്പോലെ കാണുന്ന കന്യാസ്ത്രീക്ക് നീതികിട്ടാന്‍ വേണ്ടി സമരത്തില്‍ ഇറങ്ങുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഭയില്‍നിന്ന് പുറത്താക്കിയാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്.
സമരം ദേശീയശ്രദ്ധ ആകര്‍ഷിക്കുകയും കേരളത്തിന് അകത്തും പുറത്തുമുള്ള സഭാനേതൃത്വങ്ങള്‍ പ്രതികരണവുമായി രംഗത്തു വന്നതും സമരത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നു. ഇതുതന്നെ സമരത്തിന്റെ വിജയ സൂചനയാണെന്നും കുറ്റാരോപിതനെ നിയമത്തിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ മാത്രമെ സമരം പൂര്‍ണമാവുകയുള്ളുവെന്നും കന്യാസ്ത്രീകളെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: