കൊച്ചി: ഇടതുപക്ഷ സര്‍ക്കാര്‍ എന്താണ് അവരുടെ സ്ത്രീനയം എന്ന് വ്യക്തമാക്കണമെന്ന് എഴുത്തുകാരിയും ഇടതുപക്ഷ സഹയാത്രികയുമായ സാറാ ജോസഫ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ആരാണോ ഇരകള്‍ ആക്കപ്പെട്ടത് അവരിലേക്കാണ് നീതിയെത്തേണ്ടത്. ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പി.കെ. ശശി എംഎല്‍എയുടെ കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കുറ്റാരോപിതനായ ശശിയെ സംരക്ഷിക്കാനും അതേ പാര്‍ട്ടിക്കാരിയായ പെണ്‍കുട്ടിയെ ഒതുക്കാനുമാണ് ശ്രമിച്ചത്. ഇതുതന്നെയാണ് കത്തോലിക്കാസഭയും ചെയ്യുന്നത്.
ഇരയായ കന്യാസ്ത്രീയെ അകറ്റിനിര്‍ത്തുകയും സമരം ചെയ്യുന്നവരെ ഒതുക്കുകയും അവര്‍ക്കെതിരെ നടപടികളെടുക്കുകയും ബിഷപ്പിനെ സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് സഭയുടേത്. ഇത് പൗരോഹിത്യപ്രാമാണ്യ രീതിയാണ്. കന്യാസ്ത്രീകള്‍ അല്ല ബിഷപ്പാണ് സഭയെ അപമാനിച്ചതെന്നും സാറാ ജോസഫ് പറഞ്ഞു. ആരാണോ തെറ്റുചെയ്തത് അവരെയാണ് പുറത്താക്കേണ്ടത്. സഭയില്‍ നിന്ന് നീതി കിട്ടാതായപ്പോഴാണ് അവര്‍ തെരുവിലേക്ക് ഇറങ്ങിയത്. കന്യാസ്ത്രീകള്‍ നീതിയുടെ ചിഹ്നമായി മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നീതിപീഠത്തിന്റെ മുന്നിലേക്ക് ബിഷപ്പിനെ എത്തിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് സര്‍ക്കാര്‍ അനുഭവിക്കേണ്ടിവരുമെന്നും സാറാജോസഫ് അഭിപ്രായപ്പെട്ടു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് ആദ്യ സംഭവമല്ലെന്ന് വനിതാ സംഘടനയായ അന്വേഷിയുടെ പ്രസിഡന്റ് കെ. അജിത പറഞ്ഞു. സര്‍ക്കാരില്‍ നിന്നു നീതി ലഭിച്ചിരുന്നുവെങ്കില്‍ കന്യാസ്ത്രീകള്‍ക്ക് ഇന്ന് തെരുവിലിറങ്ങേണ്ടി വരില്ലായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ അന്വേഷണം ഊര്‍ജിതമാക്കിയ സര്‍ക്കാര്‍ ബിഷപ്പിന്റെ കാര്യം വന്നപ്പോള്‍ നിലപാട് മാറ്റിയതായും അജിത ആരോപിച്ചു.
സിസ്റ്റര്‍ അഭയയ്ക്ക് നീതി കിട്ടിയിരുന്നുവെങ്കില്‍ കന്യാസ്ത്രീകള്‍ ഇപ്പോള്‍ നേരിടുന്നപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇരയായ കന്യാസ്ത്രീ മറ്റൊരു അഭയ ആകരുത്. മഠങ്ങളില്‍ അവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ക്ക് ഉത്തരം പറയാന്‍ മാര്‍പ്പാപ്പ അടക്കമുള്ളവര്‍ക്ക് ബാധ്യതയുണ്ട്. കാലങ്ങളായി അവര്‍ അനുഭവിക്കുന്ന ശാരീരിക, മാനസിക പീഡനങ്ങളെക്കുറിച്ചാണ് കന്യാസ്ത്രീകള്‍ പറയുന്നത്. അവര്‍ക്കൊപ്പം നില്‍ക്കേണ്ട കടമ ഈ സമൂഹത്തിനുണ്ട്. ബിഷപ്പ് എന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത ഫ്രാങ്കോയ്ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥവരും. അറസ്റ്റ് വൈകുന്തോറും അയാള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ തുറന്നുകിട്ടുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സ്ത്രീപീഡന കേസില്‍ ശക്തമായ നടപടിയെടുക്കേണ്ട കേരള പോലീസും ഇടതുപക്ഷ സര്‍ക്കാരും എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോയ്ക്ക് മുന്നില്‍ മുട്ടുമടക്കുന്നുവെന്ന് എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന് ചോദിച്ചു.
കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ആറ് ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നിരവധി വനിതകളാണ് അവര്‍ക്ക് പിന്തുണയുമായി ഇന്നലെ സമരപ്പന്തലിലെത്തിയത്. അഭിഭാഷകരും അധ്യാപകരും സന്നദ്ധപ്രവര്‍ത്തകരും കലാകാരികളും ഉള്‍പ്പടെയുള്ളവരാണ് കന്യാസ്ത്രീക്ക് നീതി കിട്ടുന്നതിന് വേണ്ടി സമരപ്പന്തലില്‍ ഒത്തുചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: