ന്യൂദല്‍ഹി: കൊലക്കേസില്‍ സാക്ഷിപറയുന്നവരുടെ കാലുവെട്ടുമെന്ന പി.കെ. ബഷീര്‍ എംഎല്‍എയുടെ ഭീഷണി പ്രസംഗത്തിനെതിരായ കേസ് പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. 2008ലെ പ്രസംഗത്തിനെതിരെ അന്നത്തെ ഇടത് സര്‍ക്കാര്‍ കേസെടുത്തെങ്കിലും പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചിരുന്നു. ഈ നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് വീണ്ടും മജിസ്ട്രേറ്റ് കോടതി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു.
ഏറനാട് എംഎല്‍എ പി.കെ. ബഷീറിനെതിരായ കേസ് മജിസ്ട്രേറ്റ് സ്വതന്ത്രബുദ്ധിയോടെ കേള്‍ക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസായി പ്രവര്‍ത്തിക്കുകയല്ല പബ്ലിക് പ്രോസിക്യൂട്ടറുടെ ജോലിയെന്നും കോടതി കുറ്റപ്പെടുത്തി.
2008 ജൂലൈ 18ന് പാഠപുസ്തക സമരത്തിനിടെ ക്ലസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയ വാലില്ലപ്പുഴ എല്‍പി സ്കൂളിലെ പ്രധാന അധ്യാപകന് ജയിംസ് അഗസ്റ്റിനെ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്നായിരുന്നു നവംബര്‍ 20ന് എടവണ്ണയിലെ മുസ്ലിംലീഗ് പൊതുസമ്മേളനത്തില്‍ ബഷീര്‍ എംഎല്‍എ ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ എടവണ്ണ പോലീസെടുത്ത കേസ് പിന്‍വലിക്കാനുള്ള 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അബ്ദുള്‍ വഹാബ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇവരുടെ ആവശ്യം തള്ളിയെങ്കിലും സുപ്രീംകോടതി കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയിരിക്കുകയാണ്. സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് ജയിംസ് അഗസ്റ്റിന് കൊലക്കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെവിട്ടിരുന്നു. ബഷീര്‍ എംഎല്‍എയുടെ ഭീഷണിയും മുസ്ലിംലീഗിന്റെ സമ്മര്‍ദ തന്ത്രവും മൂലം കേസില്‍ 22 സാക്ഷികളാണ് കൂറുമാറിയത്. ഭീഷണിക്കേസ് അന്വേഷണ പരിധിയില്‍ കൂറുമാറിയവരുടെ യഥാര്‍ഥ മൊഴികള്‍ വന്നാല്‍ ജയിംസ് അഗസ്റ്റിന് കൊലക്കേസിന്റെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്കെതിരായ ശക്തമായ തെളിവാകും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ മജിസ്ട്രേറ്റ് കോടതി ഗൗരവത്തില്‍ എടുത്ത് മുന്നോട്ടു പോകുന്നതോടെ പി.കെ. ബഷീര്‍ എംഎല്‍എയുടെ സ്ഥിതി പരുങ്ങലിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: