ആലപ്പുഴ: പ്രളയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിച്ച് ഒരു മാസത്തെ ശമ്പളം ഈടാക്കുന്നതില്‍ ഭരണപക്ഷ അനുകൂല സംഘടനകള്‍ക്കുള്ളിലും പ്രതിഷേധം. ദേശാഭിമാനി ഫണ്ട്, ജനയുഗം ഫണ്ട്, പാര്‍ട്ടി സമ്മേളന ഫണ്ട് തുടങ്ങി സിപിഎമ്മും, സിപിഐയും നേരിട്ടും അല്ലാതെയും സര്‍ക്കാര്‍ ജീവനക്കാരെ പലതവണ പിഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നിര്‍ബന്ധിത പണപ്പിരിവ്.
ഓഖി ദുരന്തം ഉണ്ടായപ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണമെന്നായിരുന്നു നിര്‍ദേശം. പ്രതിഷേധം ശക്തമായപ്പോള്‍ താല്‍പ്പര്യമുള്ളവര്‍ പണം നല്കിയാല് മതിയെന്ന നിലപാടിലേക്ക് മാറി. പ്രളയത്തിന്റെ പേരില്‍ സിപിഎം നടത്തിയ പിരിവിലും സര്‍ക്കാര്‍ ജീവനക്കാരെ വെറുതെ വിട്ടില്ല. ഇതിന് പിന്നാലെയാണ് സര്‍ക്കാരും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു ദുരന്തത്തിന്റെ പേരില്‍ പലരീതിയില്‍ പണം നല്‍കേണ്ട ഗതികേടിലാണ് തങ്ങളെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ദിവസവേതനക്കാരായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പോലും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. സാലറി ചലഞ്ച് എന്ന പേരില്‍ തുക നല്കാന് വന്‍പ്രചാരണമാണ് നടക്കുന്നത്.
ഇടതുപക്ഷ അനുഭാവികളായ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്കാന് മാനസ്സികമായി തയാറല്ല. അതിനിടയിലാണ് സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടന ആലോചനകള്‍ കൂടാതെ 3,700 ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തീരുമാനിച്ചത്. തീരുമാനം കൂടിയാലോചനകള്‍ കൂടാതെയാണ് എടുത്തതെന്നാണ് പരാതി. എതിര്‍പ്പ് പറയുന്നവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുമെന്നാണ് ഭീഷണി. പിരിച്ചുവിടുമെന്നാണ് ദിവസ വേതനക്കാരോടുള്ള ഭീഷണി.
സര്‍ക്കാര്‍, സര്‍ക്കാരിതര ജീവനക്കാര്‍ പ്രളയസമയത്ത് കഴിയുന്ന സഹായങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോഴും വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദുരിതാശ്വാസ നിധിയിലേക്ക് നടത്തുന്ന പിരിവിലും ഇവര്‍ വിഹിതം നല്‍കുന്നുണ്ട്. ഒരു മാസത്തോളമായി രാപകല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സര്‍ക്കാര്‍ ജീവനക്കാരും നിരവധിയാണ്. ഇവരെയും നിര്‍ബന്ധിത പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.
കൂടാതെ വിവിധ ക്ഷേമനിധിയില്‍ നിന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ നിന്നും നിര്‍ബന്ധമായും വിഹിതം പിടിക്കാനും നീക്കമുണ്ട്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അബ്കാരി ക്ഷേമനിധി ബോര്‍ഡ് എന്നിവിടങ്ങളില്‍ ഇതിനുള്ള കണക്കെടുപ്പ് തുടങ്ങിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: