കോഴിക്കോട്: പ്രളയത്തിന് മുമ്പും ശേഷവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ രേഖകള്‍ പുറത്ത് വിടണമെന്ന് പി.ടി. തോമസ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായിരുന്നില്ല. പാതിരാത്രിയില്‍ പോലും ഡാമുകള്‍ തുറന്നുവിട്ടു.
കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചു നിര്‍ത്താനുള്ള തീരുമാനം പ്രളയം ക്ഷണിച്ചു വരുത്തിയെന്നും ദുരന്തത്തിന്റെ തൊണ്ണൂറ്റിയഞ്ച് ശതമാനവും മനുഷ്യനിര്മിതിയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ദുരന്ത നിവാരണ ആക്ട് അനുസരിച്ച് പ്രളയത്തിന് മുമ്പും പിമ്പും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണം. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തിന്റെ മിനുട്സ് പുറത്തുവിടണം. ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് എന്ന നിലയില്‍ മുഖ്യമന്ത്രി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കണം. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ മുഖ്യമന്ത്രി ചുമതല മറ്റൊരാള്‍ക്ക് കൈമാറാതിരുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ ചുമതല ആര്‍ക്കാണ് നല്‍കിയതെന്ന് വിശദീകരിക്കണം.
പ്രളയത്തെക്കുറിച്ചുള്ള അന്വേഷണത്തെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്. പടക്കക്കടയ്ക്ക് തീപിടിച്ചാല്‍ പോലും ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ന കേരളത്തില്‍ ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും അന്വേഷണം നടത്താത്തതിന്റെ കാരണം ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: