കണ്ണൂര്‍: സുപ്രീംകോടതി റദ്ദാക്കിയ വിവാദ ഓര്‍ഡിനന്‍സിന്റെ പിന്നിലുള്ള കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജ് എന്നും വിവാദത്തില്‍. കോളേജിന്റെ തുടക്കംതന്നെ ഭൂമി കച്ചവടവിവാദത്തിലൂടെ.
137 വിദ്യാര്‍ഥികളായിരുന്നു 2016-17ല്‍ പ്രവേശനം നേടിയത്. ഇവര്‍ക്ക് ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ചതായി കോടതി കണ്ടെത്തി. മെറിറ്റില്‍ പ്രവേശനം നേടിയ 44 പേരാണ് കോളേജ് അധികൃതരുടെ വഞ്ചനയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്. പ്രവേശനം പൂര്‍ത്തിയായതു കാരണം മറ്റ് കോളേജുകളില്‍ പ്രവേശനം നേടാനാകാതെ പലരും ത്രിശങ്കുവിലായി. 20 ലക്ഷം വരെ തലവരിപ്പണം നല്‍കിയാണ് ബാക്കി പല വിദ്യാര്‍ഥികളും പ്രവേശനം നേടിയത്. വിദ്യാര്‍ഥികളുടെ പ്രവേശനം ശരിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സാണ് സുപ്രീംകോടതി റദ്ദാക്കിയത്.
കോളേജിന്റെ ഭൂമി സംബന്ധിച്ച് കേസ് ഇപ്പോഴുമുണ്ട്. അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം വിലയ്ക്കുവാങ്ങി മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. 229 ഏക്കര്‍ കറപ്പത്തോട്ടം വെട്ടിമുറിച്ച് തരംമാറ്റി കെട്ടിടങ്ങള്‍ നിര്‍മിച്ചത് ഭൂപരിഷ്കരണനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോളേജ് മാനേജ്മെന്റിനെതിരെ നിയമ നടപടികള്‍ നിലനില്‍ക്കുകയാണ്.
മെഡിക്കല്‍ കോളേജിന്റെ കൈവശമുള്ള 214 ഏക്കര്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്ന് നിര്‍ദേശിച്ച് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന് നല്കിയ റിപ്പോര്‍ട്ടിലാണ് കോളേജിന്റെ ഉടമസ്ഥരായ പ്രസ്റ്റീജ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ 229 ഏക്കറില്‍ 15 ഏക്കര്‍ കഴിച്ച് 214 ഏക്കര്‍ സ്ഥലം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണെമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 45 ഏക്കര്‍, 20 ഏക്കര്‍, 15 ഏക്കര്‍ എന്നിങ്ങനെ പല കഷണങ്ങളായി കാണിച്ചാണ് ജബ്ബാര്‍ ഹാജിയും കുടുംബവും മെഡിക്കല്‍ കോളേജിനായി ഭൂമി രജിസ്റ്റര്‍ ചെയ്തുവാങ്ങിയത്. ഭൂമി വാങ്ങിയ ശേഷം തരംമാറ്റിയത് സര്‍ക്കാരില്‍നിന്ന് പ്രത്യേക അനുമതി ഇല്ലാതെ. തോട്ടഭൂമിയില്‍ കെട്ടിടങ്ങള്‍ പണിതതിന് ഭൂപരിഷ്കരണനിയമപ്രകാരം ആവശ്യമായ ഇളവ് വാങ്ങിയിരുന്നുമില്ല.
1757ല്‍ ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചതാണ് കറപ്പത്തോട്ടം. മയ്യഴിയില്‍ ഫ്രഞ്ച് സേന ഓഫീസറായിരുന്ന മുര്‍ദോക് ബ്രൗണിന് 1817 ഏപ്രില്‍ 30ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ ഭൂമി പാട്ടത്തിന് നല്കി. ബ്രൗണ്‍ കൂറുമാറി ബ്രിട്ടീഷ് കമ്പനിക്കൊപ്പം ചേര്‍ന്നതിനുള്ള പ്രതിഫലം. ഈ ഭൂമി കൈമാറിക്കൈമാറി സ്വാതന്ത്ര്യാനന്തരം അബ്കാരി കരാര്‍ ഗ്രൂപ്പുകാരായ മണര്‍ക്കാട് പാപ്പനിലേക്കും പിന്നീട് ഒരു മതസംഘടനയുമായി ബന്ധപ്പെട്ട സൊസൈറ്റിയുടെ പക്കലേക്കും എത്തുകയായിരുന്നു. 2004ലാണ് കോളേജ് ഉടമയായ ജബ്ബാര്‍ ഹാജി കറപ്പത്തോട്ടം വിലയ്ക്ക് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: