ന്യൂദല്‍ഹി: ലണ്ടനിലേക്ക് പോകും മുന്‍പ് താന്‍ അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രസ്താവന വിവാദ മദ്യവ്യവസായി വിജയ് മല്ല്യ തിരുത്തി. കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തുകയായിരുന്നു. ഔപചാരിക കൂടിക്കാഴ്ചയുണ്ടായില്ല, പാര്‍ലമെന്റില്‍ വച്ച് ഒന്നു കണ്ടതേയുള്ളു. മല്ല്യ പറഞ്ഞു. മല്ല്യക്ക് മറുപടിയുമായി ജെയ്റ്റ്ലിയും ഇതു തന്നെയാണ് പറഞ്ഞിരുന്നത്.
”മല്ല്യയുടെ പ്രസ്താവനയും അതുമായി ബന്ധപ്പെട്ട വാര്‍ത്തയും വ്യാജമാണ്. 2014നു ശേഷം, അയാള്‍ക്ക് (വിജയ് മല്ല്യ) കൂടിക്കാഴ്ചയ്ക്ക് ഞാന്‍ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ എന്നെ കണ്ടു എന്ന വിഷയം ഉദിക്കുന്നേയില്ല. എന്നാല്‍, രാജ്യസഭാംഗമായ മല്ല്യക്ക്, പാര്‍ലമെന്റിന്റെ ഇടനാഴികളില്‍ എന്നെ കാണാന്‍ അവസരം കിട്ടിയിട്ടുണ്ട്, കണ്ടപ്പോള്‍ പലവട്ടം സംസാരിച്ചിട്ടുണ്ട്. അത്തരം സന്ദര്‍ഭത്തില്‍, വാഗ്ദാനമായി ഒരു വാചകം അയാള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, മുന്‍ അനുഭവങ്ങളും പാഴ്വാഗ്ദാനങ്ങളും അറിയാവുന്നതിനാല്‍ ഞാന്‍ ആ സംഭാഷണം തുടരാന്‍ അനുവദിച്ചിട്ടില്ല. എന്നോട് സംസാരിച്ചിട്ടു കാര്യമില്ലെന്നും ബാങ്കുകളോടാണ് സംസാരിക്കേണ്ടതെന്നും ഞാന്‍ അറത്തുമുറിച്ച് പറഞ്ഞിട്ടുണ്ട്. അയാള്‍ കൈയില്‍ കരുതിയ പേപ്പറുകള്‍ ഞാന്‍ വാങ്ങിയതുമില്ല. എംപിയായതിനാല്‍ പാര്‍ലമെന്റ് ഇടനാഴിയില്‍ കിട്ടിയ അവസരത്തില്‍ ഇതു പറഞ്ഞതല്ലാതെ അയാളെ കാണാന്‍ ഞാന്‍ അവസരം കൊടുത്തിട്ടില്ല,” ജെയ്റ്റ്ലി പറഞ്ഞു.
രാഹുലിന്റെ ലണ്ടന്‍ സന്ദര്‍ശന ശേഷമാണ് മല്ല്യ ഇത്തരമൊരു വ്യാജപ്രസ്താവനയുമായി ഇറങ്ങിയതെന്ന് ബിജെപി നേതാവും നിയമമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുലും മല്ല്യയും ഒത്തുചേര്‍ന്നാണോ പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകളില്‍ നിന്ന് വലിയ ആനുകൂല്യങ്ങള്‍ ലഭിച്ച മല്ല്യയെ രക്ഷിക്കാനാണോ രാഹുലിന്റെ ശ്രമം. ബാങ്കിങ്ങ് സംവിധാനം സുതാര്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിനുണ്ടാകുന്ന അസ്വസ്ഥത എനിക്ക് മനസ്സിലാകും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: