കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിലെ പ്രതികളില്‍ രണ്ടുപേര്‍ക്ക് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത് പ്രതികളെ രക്ഷിക്കാന്‍. കുറ്റകൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയാറായിരുന്നെങ്കില്‍ അവര്‍ പുറത്തിറങ്ങില്ലായിരുന്നു.
കൊലപാതകത്തില്‍ മുപ്പത് പേരാണ്് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ പതിനെട്ട് പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിലെ മുഖ്യപ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ പന്തളത്തെ ഒറ്റപ്പെട്ട വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നുവെന്നും ഇവര്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ വീട്ടില്‍ നിന്ന് പുറത്തുചാടിയെന്നും ഈ സാഹചര്യത്തില്‍ കൊലയാളികള്‍ സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്നുമുള്ള ന്യായമാണ് പോലീസ് നിരത്തുന്നത്.
അറസ്റ്റ് ഉടനെന്ന് അന്വേഷണം സംഘം പറയുന്നതല്ലാതെ ശേഷിക്കുന്ന പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തത് പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
30 പ്രതികളുള്ള കേസില്‍ മറ്റ് പ്രതികളെ പിടികൂടുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രവും നല്‍കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അഭിമന്യുവിന്റെ കൊലയാളിയടക്കം കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: