റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലുകളാണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. അതിനു രണ്ടു വശങ്ങളുണ്ട്. പറഞ്ഞവയും പറയാത്തവയും. രഘുറാം രാജന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആകുന്നതിന് മുന്‍പ് ഒരു വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായിരുന്നു. ബാങ്കുകളില്‍ അന്ന് മുതല്‍ തന്നെ കുമിഞ്ഞ് കൂടിക്കൊണ്ടിരുന്ന കിട്ടാക്കടങ്ങള്‍ ക്രമീകരണം വഴി എങ്ങിനെ ഓരോ ത്രൈമാസ കണക്കുകളില്‍ നിന്നും ഒളിപ്പിച്ച് വരുമാനം കാണിക്കുന്നു എന്ന് ആരേക്കാളും നന്നായി അദ്ദേഹത്തിന് അറിയാമായിരുന്നു. യുപിഎ കേന്ദ്രം ഭരിച്ചിരുന്ന അന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന പ്രധാന മന്ത്രിയും തന്ത്രങ്ങള്‍ കൊണ്ട് ആരെയും കീഴ്പ്പെടുത്താന്‍ കഴിയുന്ന ധനകാര്യ മന്ത്രിയും രാജ്യത്ത് ഉണ്ടായിരുന്നു. എല്ലാവര്ക്കും ആ സത്യം അറിയാമായിരുന്നുതാനും. മന്മോഹന് സിങ്ങും ചിദംബരവുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളുമായിരുന്നു രഘുറാം രാജന്.
ഇപ്പോഴത്തെ കിട്ടാക്കടത്തില്‍ ഏറെയും നല്കപ്പെട്ടത് 2006-2008 കാലഘട്ടത്തിലാണെന്ന സത്യം ഏതാനും ദിവസം മുന്‍പ് പാര്‍ലിമെന്റെറി എസ്റ്റിമേറ്റ് കമ്മറ്റിക്ക് മുന്പില് സമര്‍പ്പിച്ച എഴുത്തില്‍ രാജന് ചൂണ്ടി കാണിക്കുകയുണ്ടായി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാന്‍ എപ്പോഴും മടി കാണിച്ചിരുന്ന സാമ്പത്തിക വിദഗ്ധനാണ് ഈ മുന്‍ ‘സെന്‍ട്രല്‍ ബാങ്കര്‍”. എന്നാല്‍ കടം തരിച്ചടക്കാത്ത വന്‍ കോര്‍പ്പറേറ്റുകളെ ഫലപ്രദമായി തളയ്ക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡിനെ (ഐബിസി) അദ്ദേഹത്തിനു പ്രശംസിക്കേണ്ടി വന്നു.
ഐബിസി 2016ല്‍ നിലവില്‍ വന്നതോടെ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന കോര്‍പ്പറേറ്റ് കടമെടുപ്പുകാര്‍ക്ക് ഭയം തുടങ്ങി എന്ന സത്യം രഘുറാം രാജന് വൈകിയങ്കിലും പാര്‍ലിമെന്ററി കമ്മറ്റിക്ക് മുന്നില്‍ തുറന്ന് പറയേണ്ടി വന്നു. അതിന് മുന്‍പ് കടം തിരിച്ച് പിടിക്കാനോ വീഴ്ചക്കാരുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനോ പറ്റിയ നിയമം നിലവിലുണ്ടായിരുന്നില്ല. എന്നാല്‍, ശക്തമായ നടപടിയിലൂടെ കടം തിരിച്ച് പിടിക്കുക എന്നതായിരുന്ന മോദി സര്‍ക്കാറിന്റെ ലക്ഷ്യം. വിഴ്ചക്കര് രക്ഷപ്പെടാനുളള എല്ലാ പഴുതുകളും അടച്ച് സമഗ്ര സംവിധാനമാണ് ഐബിസി വഴി സര്‍ക്കാര്‍ വിഭാവനം ചെയ്തത്. കടക്കാര് രക്ഷപ്പെടാന്‍ കാലങ്ങളായി സ്വീകരിക്കാറുള്ള മാര്‍ഗ്ഗങ്ങളും, സാഹചര്യങ്ങളും, സാധ്യതകളും മനസ്സിലാക്കി യഥാസമയം ഐബിസി ചട്ടങ്ങളില്‍ പരിഷ്കരണങ്ങള്‍ കൊണ്ടു വരുന്നത് തുടരുകയും ചെയ്തു.
തിരിച്ചടവ് വിഴ്ച വരുത്തിയ പ്രമോട്ടര്‍മാരെ സ്വന്തം കമ്പനികളില്‍ നിന്ന് പുറത്താക്കി. ഐബിസി നിര്‍ദ്ദേശിക്കുന്ന ‘ഫോറിന് സിക് ഓഡിറ്റ്’ വഴി, അവര്‍ കാലാകാലങ്ങളായി അനുവര്‍ത്തിച്ച സാമ്പത്തിക കുറ്റങ്ങളും, തട്ടിപ്പുകളും വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ നിയമപരിഷ്കരണങ്ങള്‍ നടത്തുകയും ചെയ്തു. ബാങ്കുകള്‍ക്ക് കടത്തുക തിരിച്ച് കിട്ടുക, ഒപ്പം കള്ളന്മാരായ വന്‍ കോര്‍പ്പറേറ്റുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുക. ഇതായിരുന്നു ലക്ഷ്യം. പണം തിരിച്ച് പിടിക്കുന്ന നിയമ നടപടിയുടെ ഘട്ടത്തില്‍ പ്രസ്തുത കമ്പനികളുടെ നടത്തിപ്പിന്ന് കോട്ടം വരുന്നില്ല എന്നതാണ് ഐബിസി ചട്ടപ്രകാരം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ എത്തുന്ന കേസുകളുടെ പ്രത്യേകത. ബാങ്കിലെ കടപ്പണംകൊണ്ട് സമ്പന്നരായ മുതലാളിമാര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ച് പണം തിരിച്ച് പിടിക്കാന്‍ ഇപ്പോള്‍ മാത്രമാണ് സാഹചര്യമൊരുങ്ങുന്നത്. അത് രഘുറാം രാജനും അംഗീകരിക്കുന്നു. തുടര്‍ന്നുള്ള സര്‍ക്കാര്‍ നടപടികള്‍ ഭയക്കുന്ന കുറ്റവാളികളായ കടക്കാര് താമസിയാതെ സ്വന്തം കമ്പനികളില്‍ നിന്ന് സ്വമേധയാ പിന്‍വലിയാന്‍ തയ്യാറാവുകയാണെന്നാണ് ആദ്യ സൂചനകള്‍.
മുന്‍കാലങ്ങളില്‍ അവര്‍ തുടര്‍ന്നും കൃത്രിമം കാണിച്ച് കുറ്റങ്ങള്‍ ഒളിപ്പിച്ച് അവസാനം വരെ നിയമ പോരാട്ടം നടത്തി ‘പ്രമോട്ടര്‍മാരായി’ തുടരമായിരുന്നു. അതിന്റെ ഫലമായി ബാങ്കുകളുടെ പുസ്തകത്തില്‍ കടം കൂടിക്കൊണ്ടിരുന്നു. അതിനു കാരണമായി ”പ്രമോട്ടര്‍മാരും’ പഴയ സര്‍ക്കാറും കണ്ടിരുന്ന ന്യായം, ഒന്നുകില്‍ തദ്ദേശ കച്ചവട സംരംഭങ്ങളെ ബാധിച്ചെന്ന് തോന്നിക്കുന്ന ആഗോള സാമ്പത്തിക മാന്ദ്യം അല്ലെങ്കില്‍ ചില വന്‍ സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലെ സാമ്പത്തിക നയത്തിന്റെ ഫലമായി ഏതെങ്കിലും കച്ചവട മേഖലയില്‍ കാണുന്ന വളര്‍ച്ചക്കുറവ് എന്നിവയായിരുന്നു. തുടര്‍ന്ന് സഹതാപ വ്യവസ്ഥയില്‍ കടം പുനക്രമീകരിക്കപ്പെടുന്നു. ഇങ്ങനെ നീണ്ടു പോയ കടങ്ങള്‍ ആരംഭിച്ചത് 2006-08 കൊല്ലങ്ങളിലാണ്. ഇപ്പോള്‍ ഇത് നടക്കില്ല.
അന്ന് കടം നല്‍കാനുള്ള വ്യവസ്ഥകള്‍ ഉദാരമായിരുന്നു. അതിന് കാരണമായി പറയുന്നത്, 2006വരെ അടിസ്ഥാന മേഖലകളിലെ കൂറ്റന്‍ പദ്ധതികള്‍ എല്ലാം യഥാസമയം നിര്‍ദ്ദിഷ്ട പദ്ധതി ചെലവില്‍ ഒതുങ്ങി നടപ്പാക്കപ്പെട്ടു എന്നതാണ്. വന്‍ പദ്ധതികള്‍ യഥാസമയം മുന്‍നിശ്ചയിച്ച തുക കൊണ്ട് തന്നെ നടപ്പായതിന്റെ കാരണം വാജ്പേയി സര്‍ക്കാരിന്റെ ദീര്‍ഘദൃഷ്ടിയോടുകൂടിയ സുഗമമായ നയമാണ്. ആ പദ്ധതികള്‍ക്ക് ബാങ്കുകള്‍ നല്കിയ കടം വീഴ്ചയില്ലാതെ തിരികെ വരികയും ചെയ്തിട്ടുണ്ട്. അടിസ്ഥാന മേഖലയിലെ വളര്‍ച്ചയുടെ ഫലമായി, അനുബന്ധ മേഖലകളെല്ലാം വളര്‍ന്നു. അത് 2006ല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിച്ച് കയറ്റത്തിന്ന് കാരണയായി. കടം നല്കുന്നതില് (ക്രഡിറ്റ് ഡിമാന്‍ഡ്) ബാങ്കുകള്‍ ആ കാലഘട്ടത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ആ മുന്‍വിധിയില്‍ ബാങ്കുകള്‍ ആവശ്യമായ ശ്രദ്ധ പാലിക്കാതെ പുതിയ പദ്ധതികള്‍ക്ക് ഉദാരമായി കടം നല്കി എന്നാണ് രഘുറാം രാജന്റെ കണ്ടെത്തല്‍. ശരിയാണ്. പക്ഷെ, കടം നല്‍കിയത് ബാങ്കുകളാണെങ്കിലും വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്തത് ബാഹ്യ ഇടപെടലുകളാണ്. ആ സത്യം തുറന്ന് പറയാന്‍ അദ്ദേഹം മടി കാണിച്ചു.
(നാളെ: പിടി വീണത് എന്‍ഡിഎ വന്നപ്പോള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: