പാലക്കാട്: ലൈംഗിക പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. പാര്‍ട്ടിക്കകത്തു നിന്നുള്ള സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണിത്. കഴിഞ്ഞദിവസം ശശിയുടെ മൊഴിയെടുത്ത അന്വേഷണ കമ്മീഷനംഗം മന്ത്രി എ.കെ. ബാലനാണ് റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് വ്യക്തമാക്കിയത്. ഇതോടെ പി.കെ. ശശിയെ ഒതുക്കുവാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം ഏറെക്കുറെ വിജയംകണ്ടനിലയിലാണ്.
പെണ്‍കുട്ടിക്ക് തന്റെ പാര്‍ട്ടിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. സംഘടനാ നടപടിയില്‍ യുവതി തൃപ്തയല്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാം. അതിന് പാര്‍ട്ടിയും സര്‍ക്കാരും ഒപ്പമുണ്ടാകുമെന്നും മന്ത്രി പാലക്കാട് പറഞ്ഞു.
ഇതിനിടെ സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നു. പീഡന പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം നേരിടുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.കെ. ശശി എംഎല്‍എ യോഗത്തില്‍ പങ്കെടുത്തില്ല. അന്വേഷണ കാലയളവില്‍ സംഘടനാ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. പകരം ചിറ്റൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ.എന്‍. സുരേഷ് ബാബുവാണ് മേല്‍കമ്മിറ്റി തീരുമാനങ്ങള്‍ ഏരിയാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈ മാസം ഏഴിന് ശശിയുടെ അധ്യക്ഷതയില്‍ ഏരിയാ കമ്മിറ്റി കൂടാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, 19 അംഗങ്ങളുള്ള കമ്മിറ്റിയില്‍ അന്ന് മൂന്നുപേര്‍ മാത്രമാണ് പങ്കെടുത്തത്. മറ്റുള്ളവര്‍ ദല്‍ഹിയില്‍ നടന്ന കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോയെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന് നടത്തിയ തെളിവെടുപ്പില്‍ പി.കെ. ശശിക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചതായി പറയുന്നു. പി.കെ. ശ്രീമതി ടീച്ചര്‍ ഫോണിലൂടെ പരാതിക്കാരിയുടെ തെളിവെടുത്തപ്പോള്‍ പാര്‍ട്ടിയിലെ ചിലര്‍ തന്നെ ഒറ്റപ്പെടുത്തിയതായി യുവതി മൊഴി നല്കി. മാസങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം പലരോടും പറഞ്ഞപ്പോഴും നീതി ലഭിച്ചില്ലെന്ന് മാത്രമല്ല പല പ്രലോഭനങ്ങളും ദൂതന്മാര് മുഖേന അറിയിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. അശ്ലീലസന്ദേശങ്ങളും, ഫോണ്‍ സംഭാഷണം അടങ്ങുന്ന ഓഡിയോ ക്ലിപ്പുകളും യുവതി തെളിവായി നല്കി. എന്നാല്‍ ശശി ഇതെല്ലം നിഷേധിച്ചതായാണ് അറിവ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടായാല്‍ പ്രാഥമിക അംഗത്വവും, എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: