മാവേലിക്കര: നിര്ബന്ധിതപിരിവുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നല്കിയ ഉറപ്പ് ജലരേഖയായി. ഇടതുപക്ഷ ആധിപത്യമില്ലാത്ത ഹയര്‍സെക്കണ്ടറി മേഖലയിലെ കാല്‍ലക്ഷം അധ്യാപകരില്‍ നിന്നും ഒരുമാസ ശമ്പളത്തുക ‘മൂടോടെ’ പിരിച്ചെടുക്കാന്‍ ഇടതുസംഘടനകളുടെ ഗുണ്ടായിസം. ഇതില്‍ സിപിഎമ്മിന്റെ അധ്യാപകസംഘടനയുടെ നീക്കമാണ് ഏറ്റവും അസഹ്യം.
ഒരുമാസത്തെ ശമ്പളം മൊത്തത്തില്‍ തരുമോ ഇല്ലയോ എന്നതാണ് ഇവരുടെ ആദ്യചോദ്യമെന്ന് ജീവനക്കാര്‍ പറയുന്നു. ഇല്ലെന്ന് മറുപടി പറയുന്നവര്‍ക്ക് പിന്നീട് അവഹേളനവും മാനസികപീഡനവുമാണ് കാത്തിരിക്കുന്നത്. പരിഹാസവും ഭീഷണിയുമാണ് ആദ്യഘട്ടത്തില്‍. തുടര്‍ന്ന് സമ്മര്‍ദവും അവഹേളനവുമായി മാറും. ഇത് താങ്ങാനാവാതെ ദിവസങ്ങള്‍ക്കകം മനംമാറ്റം ഉണ്ടാകുമെന്നാണ് ഇടതു അധ്യാപകസര്വീസ് സംഘടനയുടെ കണക്കുകൂട്ടല്‍.
ഓരോ ഹയര്‍സെക്കണ്ടറി സ്കൂളിലെയും പത്തില്‍ മൂന്നുപേര്‍ മാത്രമാണ് ശമ്പളം നല്കാന് സന്നദ്ധത അറിയിച്ചത്. മറ്റുള്ളവര്‍ക്ക് നേരെ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് അവഹേളനം തൊടുത്തുവിടുന്നത്.
പെന്‍ഷന്‍കാര്‍ക്കും കുരുന്നുകള്‍ക്കും സാധാരണക്കാര്‍ക്കും സ്വന്തം സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കാമെങ്കില് നിങ്ങള്‍ക്കും നല്‍കാമെന്നാണ് ഇടതു അധ്യാപകസംഘടനയുടെ വാദം. ദുരിതബാധിതരെ സഹായിക്കാനായി രണ്ടുദിവസത്തെ ശമ്പളവും ഓണക്കാലത്തെ ഉത്സവബത്തയും നേരത്തെ തന്നെ ഇവര്‍ സംഭാവന ചെയ്തിട്ടുണ്ടെന്നത് മറ്റൊരു യാഥാര്‍ഥ്യം.
കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, ലോണ്‍ തിരിച്ചടവ്, മാതാപിതാക്കളുടെ മരുന്നുകള്‍, വീട്ടുവാടക, മറ്റ് ചെലവുകളെല്ലാം വ്യക്തമാക്കിയാണ് ശമ്പളം പിടിച്ചെടുക്കുന്നത് ചെറുക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നത്.
എന്നാല്‍ ഇതിനെയെല്ലാം ജനാധിപത്യരാഹിത്യത്തോടെയാണ് ഇടതുസംഘടന നേരിടുന്നത്. ഹൈസ്കൂള്‍ മേഖലയില്‍ മൃഗീയമായ ആധിപത്യമുള്ള സാഹചര്യത്തില്‍ പാര്‍ട്ടിപത്രത്തിന് വരിക്കാരെ ചേര്‍ക്കുന്ന മാതൃകയില്‍ ശമ്പളം പിരിക്കല്‍ വിജയകരമാക്കിയ ശേഷമാണ് ഹയര്‍സെക്കന്‍ഡറി മേഖലയിലേക്ക് തിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: