ഇടുക്കി: ടണലിലെ എയര്‍ ബ്ലോക്കിനെ തുടര്‍ന്ന് ഇരുമ്പ് ഗ്രില്ല് തകര്‍ന്ന് ഉല്പാദനം നിലച്ച ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയിലെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. ആഗസ്റ്റ് 11ന് ഉണ്ടായ സംഭവം മറച്ചുവച്ചതിന് ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.
ജനറേഷന് വിഭാഗം ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ നാളെ സ്ഥലം സന്ദര്‍ശിക്കും. സിവില്‍ വിഭാഗത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന ടണലില്‍ മാലിന്യവും ചെളിയും കയറാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന ട്രാഷ് റാക്ക് തകര്‍ന്നാണ് ലോവര്‍ പെരിയാറിലെ ഉല്പാദനം നിലച്ചത്. ഗേറ്റില്‍ ചെളി അടിഞ്ഞതിനെ തുടര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറച്ച് നേരത്തേക്ക് നിലയ്ക്കുകയും പിന്നീട് വെള്ളം എത്തിയപ്പോള്‍ വായു ശക്തിയായി തിരിച്ചടിക്കുകയുമായിരുന്നു. ഇത്തരത്തില്‍ വെള്ളവും തിരിച്ച് കയറി. ഇതിന്റെ ശക്തിയിലാണ് 30 ടണ്‍ ഭാരമുള്ള ഇരുമ്പ് ഗേറ്റ് തകര്‍ന്നത്. ഷട്ടറിനും തകരാര്‍ പറ്റി. പിന്നീടും ഉല്പാദനം തുടര്‍ന്നതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയത്. ഇതോടെ ടണലില്‍ 600 മീറ്റര്‍ നീളത്തില്‍ വലിയ തോതില്‍ ചെളി അടിഞ്ഞു. ജനറേറ്ററിലും ചെളി കയറിയിട്ടുണ്ട്. ഇവ നീക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ചെറിയ രീതിയില്‍ ചെളി കയറിയെങ്കിലും ജനറേറ്ററിന് കാര്യമായ തകരാറില്ലെന്നാണ് ജനറേഷന് വിഭാഗം ചീഫ് എഞ്ചിനീയര്‍ സിജി ജോസ് നല്കുന്ന വിവരം. ഒരാഴ്ചക്കുള്ളില്‍ പണികള്‍ തീര്‍ത്ത് ഉത്പാദനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് ഇറങ്ങി നില്ക്കാന് കഴിയുന്ന ഗേറ്റ് വേയിലും ചെളിയടിഞ്ഞത് ജോലി സങ്കീര്‍ണമാക്കുകയാണ്. പാറ തുരന്നുള്ള ടണലിലെ കോണ്‍ക്രീറ്റ് സീലിങ്ങിന് തകരാര്‍ ഉണ്ടാവാതെ വേണം അറ്റകുറ്റപ്പണികള്‍ നടത്താന്‍. ഇതിന് ശേഷം വെള്ളം ടണല്‍ വഴി തുറന്ന് മണ്ണ് പൂര്‍ണമായും നീക്കിയ ശേഷം വേണം ഉല്പാദനം തുടങ്ങാന്‍. ഇത്തരത്തിലെത്തുന്ന വെള്ളം ജനറേറ്ററിലെത്താതെ സമീപത്തെ സുരക്ഷാ ഷട്ടര്‍ വഴിയാണ് പുറത്തേക്ക് ഒഴുക്കുക. ശേഷിയില്‍ കേരളത്തിലെ നാലാമത്തെ ജലവൈദ്യുത പദ്ധതിയായ ലോവര്‍ പെരിയാര്‍ നിലച്ചതോടെ സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. 180 മെഗാവാട്ടാണ് പവര്‍ഹൗസിന്റെ ഉത്പാദന ശേഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: