ന്യൂദല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പാക്കാനുള്ള വിജയമന്ത്രം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകര്‍ക്ക് ഉപദേശിച്ചു. എല്ലാവരും സ്വന്തം ബൂത്ത് ശക്തമാക്കിത്തീര്ക്കുക. ‘മേരാ ബൂത്ത് സബ്സെ മസ്ബൂത്ത്’ (എന്റെ പോളിംഗ് ബൂത്ത്, ഏറ്റവും ശക്തം) എന്ന മുദ്രാവാക്യം നരേന്ദ്രമോദി പ്രവര്‍ത്തകര്‍ക്ക് കൈമാറി.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി നടത്തിയ നമോ ആപ്പ് വീഡിയോ കോണ്‍ഫറന്‍സിലാണ് മോദിയുടെ ആഹ്വാനം. ബിജെപിയുടെ ഏറ്റവും വലിയ ശക്തി പാര്‍ട്ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ പ്രവര്‍ത്തകരാണ്. 2014ല്‍ പാര്‍ട്ടിക്ക് വലിയ വിജയം നേടിത്തന്നത് അവരാണ്. സ്വന്തം ബൂത്തിനെ കൂടുതല്‍ ശക്തമാക്കി വേണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങേണ്ടത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യത്തെ പ്രധാനമന്ത്രി തള്ളിപ്പറഞ്ഞു. 2014നേക്കാള്‍ വലിയ വിജയമാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത്. ഭരണത്തിലും പിന്നീട് പ്രതിപക്ഷമെന്ന നിലയിലും വലിയ പരാജയമാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുന്ന കോണ്‍ഗ്രസ് ബിജെപിക്ക് യാതൊരു വെല്ലുവിളിയും ഉയര്‍ത്താന്‍ പോകുന്നില്ല.
ബിജെപി സാധാരണക്കാരുടെ പാര്‍ട്ടിയാണ്. എന്റെ സ്ഥാനത്തേക്ക് നാളെ മറ്റൊരാള്‍ക്ക് കടന്നുവരാനാകും. ഏതൊരു സാധാരണ പ്രവര്‍ത്തകനും നേതാവാകാന്‍ ബിജെപിയില്‍ അവസരമുണ്ട്, കോണ്‍ഗ്രസിലെ ഗാന്ധി കുടുംബവാഴ്ചയെ വിമര്‍ശിച്ച് മോദി പറഞ്ഞു.
രാജസ്ഥാനിലെ ജയ്പൂര്‍, നവാഡ,യുപിയിലെ ഗാസിയാബാദ്, ഹസാരിബാഗ്, അരുണാചല്‍ പ്രദേശ് വെസ്റ്റ് എന്നീ മണ്ഡലങ്ങളിലെ പാര്‍ട്ടി കാര്യകര്ത്താക്കളുമായാണ് നമോ ആപ്പ് വഴി മോദി സംവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: