തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഉദ്യോഗസ്ഥര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ സാമൂഹ്യമാധ്യമത്തില്‍ തന്റെ പരാധീനത വ്യക്തമാക്കിയ ഇടത് സംഘടനാ നേതാവിനെ സ്ഥലം മാറ്റി.
സിപിഎം അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഏരിയാ കമ്മിറ്റി അംഗവും ധനവകുപ്പിലെ തന്നെ സെക്ഷന്‍ ഓഫിസറുമായ കെ.എസ്. അനില്രാജിനെയാണു സ്ഥലം മാറ്റിയത്. ഒരു മാസത്തെ ശമ്പളം വാങ്ങാന്‍ ഉത്തരവിട്ട ധനവകുപ്പിലെ സെക്ഷന്‍ ഓഫീസില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കാണ് മാറ്റിയത്. സസ്പെന്‍ഷനിലാകും എന്ന് വന്നതോടെ ശമ്പളം നല്കാന് തയ്യാറാണെന്ന് കാട്ടി ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് നേതാവ്.
വീട്ടിലെ പരാധീനതകള്‍ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്കാന് കഴിയില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നല്‍കാമെന്നും ധനവകുപ്പ് ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പായ ‘ഫിനാന്‍സ് ഫ്രണ്ട്സി’ല്‍ സന്ദേശമിട്ടത് ബുധനാഴ്ചയാണ്. ബുധനാഴ്ച വൈകിട്ടു തന്നെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്ക് സ്ഥലംമാറ്റി. അനില്‍രാജിന്റെ ആദ്യ സന്ദേശം ഇങ്ങനെ. ”മാസശമ്പള ചലഞ്ചിനു പിന്തുണ. നല്കാന് കഴിവുള്ളവര്‍ തീര്‍ച്ചയായും നല്‍കണം. അത്തരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. ശമ്പളം നല്കാന് കഴിവില്ലാത്തവരുമുണ്ട്. അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്. കളിയാക്കരുത്. കാരണം, പ്രളയദുരത്തില്‍പ്പെട്ടവര്‍ക്കു നേരേ ഏതെങ്കിലും രീതിയില്‍ സഹായഹസ്തം നീട്ടാത്തവര്‍ കുറവാണ്. ഓര്‍ക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്.”
ഇതിനെഅനുകൂലിച്ചും പ്രതികൂലിച്ചും സന്ദേശങ്ങള്‍ വന്നതോടെ ”32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണു ഞാന്‍. പക്ഷേ, ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേര്‍ന്നു ചെയ്തു. സാലറി ചാലഞ്ചിന് ആദ്യത്തെ ‘നോ’ ആകട്ടെ എന്റേത്. കഴിവില്ല. അതു തന്നെ ഉത്തരം. ഞാനും എന്റെ ഭാര്യയും സര്‍ക്കാര്‍ ജീവനക്കാരാണ്. രണ്ടു പേര്‍ക്കും സാലറി ചലഞ്ച് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, ചില പരാധീനതകള്‍ അതിനു വിലങ്ങിടുന്നു. അതു കൊണ്ടു ഭാര്യ ചാലഞ്ച് ഏറ്റെടുത്തു. പകരം ഞാന്‍ ‘നോ’ പറഞ്ഞു. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
സ്ഥലം മാറ്റം വന്നതോടെ ‘രാഷ്ട്രീയത്തിനും ജാതി മതത്തിനും അതീതമായി സ്നേഹിക്കുന്നവര്മാത്രം നിന്നാല്മതി, ശേഷിക്കുന്നവര്‍ക്ക് ലാല്‍ സലാം അത് ആരായാലും ശരി’യെന്ന് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടു.
എന്നാല്‍ ശിക്ഷ സസ്പെന്‍ഷനിലേക്ക് പോകും എന്ന് വന്നതോടെ ഇന്നലെ വൈകിട്ട് മാപ്പ് പറഞ്ഞ് ശമ്പളം നല്കാന് തയ്യാറാണെന്ന് കാട്ടി്തു. ശമ്പളം നല്‍കിയില്ലെങ്കില്‍ ഇതാകും ഫലം എന്ന മുന്നറിയിപ്പു കൂടിയാണു ധനവകുപ്പ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: