പത്തനംതിട്ട: കന്നിമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട 16ന് തുറക്കും. അഞ്ച് ദിവസം പതിവ് പൂജകള്‍ക്ക് ശേഷം 21ന് രാത്രി നട അടയ്ക്കും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള തന്ത്രിയായി കണ്ഠര് രാജീവര് 16ന് ചുമതലയേല്‍ക്കും. പ്രളയത്തെ തുടര്‍ന്ന് തന്ത്രിക്ക് ചിങ്ങമാസ പൂജയ്ക്ക് ശബരിമല സന്നിധാനത്ത് എത്തി ചുമതല ഏല്ക്കാന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് പൂജ ചെയ്യാനായി ക്ഷേത്രത്തില്‍ എത്തിയത്. 17 മുതല്‍ 21 വരെ നെയ്യഭിേഷകം, ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. 21ന് സഹസ്രകലശാഭിഷേകം നടക്കും.
മഹാപ്രളയത്തിലെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ശബരിമല നട തുറക്കുന്നത്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ക്ക് അടിയില്‍ അടിഞ്ഞുകൂടിയിരുന്ന മണ്ണ് പൂര്‍ണമായും നീക്കം ചെയ്തു. ത്രിവേണി പാലം അവസാനിക്കുന്ന സ്ഥലത്ത് നിന്ന്, അയ്യപ്പഭക്തര്‍ക്ക് പമ്പയുടെ മറുകരയെത്താന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ താല്‍ക്കാലിക പാതയിലൂടെ സഞ്ചരിച്ച്, ടോയ്ലറ്റ് കോംപ്ലെക്സിന്റെ പുറകുവശം വഴിയുള്ള സര്‍വീസ് റോഡിലൂടെ പമ്പാഗണപതിക്ഷേത്രത്തില്‍ എത്താം.
നടതുറക്കുന്നത് മുതല്‍ നിലയ്ക്കല്‍ ബെയ്സ് ക്യാമ്പ് വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ക്കും ഇതു ബാധകം. അവിടെനിന്നും കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് എത്താം. ബെയ്സ് ക്യാമ്പ് നിലയ്ക്കലാകുന്നതോടെ അയ്യപ്പഭക്തരെ പമ്പയില്‍ ക്യാമ്പ് ചെയ്യാന്‍ അനുവദിക്കില്ല. പമ്പയില്‍ സ്നാനം ചെയ്യാനും പിതൃതര്‍പ്പണം നടത്താനും സംവിധാനങ്ങള്‍ ഒരുക്കും.
വെള്ളപ്പൊക്കത്തില്‍ മണല്‍ വന്നടിഞ്ഞ് നദിയുടെ നീര്‍ത്തടം ഉയര്‍ന്നതിനാല്‍ നേരത്തെ ഉണ്ടായിരുന്ന കല്‍ക്കെട്ടുകളെല്ലാം മണ്ണിനടിയിലായി. ഇതു തെളിച്ചെടുക്കാനുള്ള ശ്രമങ്ങളാണ്. പ്രധാന ഇടത്താവളം എന്ന നിലയില്‍ നിലയ്ക്കലായിരിക്കും ടോയ്ലറ്റ് സൗകര്യം കൂടുതലായി ഒരുക്കുക.
ശബരിമലയിലും പമ്പയിലും ടോയ്ലറ്റുകള് കുറവായിരിക്കും. പമ്പയിലെ ഹോട്ടലുകള്‍ വെള്ളം കയറി നശിച്ചു. മുന്‍പ് ഇവിടെയുണ്ടായിരുന്നതെല്ലാം താല്‍ക്കാലിക ഷെഡ്ഡുകളായിരുന്നു. കരാര്‍ എടുക്കുന്നവര്‍ താല്‍ക്കാലിക ഷെഡ്ഡുകള്‍ വച്ച് ഈ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം. സ്ഥിരമായ സംവിധാനം മണല്‍ പരപ്പില്‍ അനുവദിക്കില്ല. മാസപൂജയ്ക്കു വരുന്ന ഭക്തര്‍ക്ക് അന്നദാനം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അയ്യപ്പസേവാ സമാജം, അയ്യപ്പസേവാസംഘം തുടങ്ങിയ സംഘടനകള്‍ അന്നദാനത്തിനായി ദേവസ്വം ബോര്‍ഡിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പമ്പയിലെ നടപ്പന്തലിന് തറയൊരുക്കും. മുകളിലേക്കുള്ള നിര്‍മിതി താല്‍ക്കാലികമായിരിക്കും. വെള്ളപ്പൊക്കമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ തടസ്സം ഉണ്ടാകാത്ത വിധം സ്ഥിരമായ ഒരു പാലം ഹില്‍ടോപ്പില്‍ നിന്ന് പമ്പ ഗണപതി ക്ഷേത്ര അങ്കണത്തിലേക്ക് നിര്‍മിക്കാനും ദേവസ്വം ബോര്‍ഡിന് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: