പത്തനംതിട്ട: കന്നിമാസ പൂജയ്ക്ക് ശബരിമല നടതുറക്കുമ്പോള്‍ ആശ്രയം സന്നിധാനത്തെ ജലസംഭരണികളില്‍ ശേഖരിച്ചിരിക്കുന്ന ശുദ്ധജലം. വനത്തിനുള്ളിലെ കുന്നാര്‍ അണക്കെട്ട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണും കല്ലും നിറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പമ്പിംഗ് പൂര്‍ണമായും നിലച്ചു.
പത്തോളം ചെറുതും വലുതുമായ ജലസംഭരണികളില്‍ ഒന്നരക്കോടിയോളം ലിറ്റര്‍ കുടിവെള്ളമാണ് ശേഖരിച്ചിട്ടുള്ളത്. മാസപൂജാ വേളയില്‍ അമ്പത് ലക്ഷത്തോളം ലിറ്റര്‍ വെള്ളം ഉപയോഗിക്കേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. കുന്നാര്‍ അണക്കെട്ടില്‍ നിന്ന് സന്നിധാനത്തേക്കുള്ള വെള്ളത്തിന്റെ വരവ് നിലച്ചതോടെ കുമ്പളാംതോട്ടില് നിന്നു മാത്രമാണ് ഇപ്പോള്‍ വെള്ളം ലഭിക്കുന്നത്.
കുന്നാര്‍ ഡാം മണ്ണു നിറഞ്ഞതോടെയാണ് ശുദ്ധജല പ്രതിസന്ധി ഉണ്ടാകുമോയെന്ന ആശങ്ക ഉയര്‍ന്നത്. ഡാമില്‍ നിന്ന് സന്നിധാനത്തേക്ക് സ്ഥാപിച്ചിട്ടുള്ള കുഴലിലൂടെ വെള്ളം സ്വാഭാവികമായും ഒഴുകിയെത്തുകയാണ് ചെയ്യുന്നത്. സന്നിധാനത്തു നിന്ന് എട്ടു കിലോമീറ്ററോളം ഉള്‍വനത്തിലാണ് കുന്നാര്‍ ഡാം. ഇവിടേക്കെത്താനുള്ള പാതയില്‍ വന്വൃക്ഷങ്ങള് കടപുഴകി വീണിരുന്നു. ഏതാനും ദിവസമായി ഇവ നീക്കം ചെയ്യുവാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഇന്നു മുതല്‍ ഡാമിലെ മണ്ണ് നീക്കാനുള്ള ജോലികള്‍ ആരംഭിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന രണ്ടു കിണറുകള്‍ ആദ്യഘട്ടത്തില്‍ ശുചീകരിക്കും. സന്നിധാനത്തേക്ക് വെള്ളം എത്തിക്കുന്ന രണ്ട് പൈപ്പു ലൈനുകളില്‍ ഒന്ന് ഈ കിണറില്‍ നിന്നാണ് ആരംഭിക്കുന്നത്. രണ്ടാമത്തെ പൈപ്പിലൂടെ എത്തുന്നത് ഡാമില്‍നിന്നുള്ള വെള്ളവും. കുന്നാര്‍ ഡാം പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരുമാസത്തോളം വേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: