തൃശൂര്‍: കേരളസാഹിത്യ അക്കാദമി ലൈബ്രറിയില്‍ നിന്ന് വന്‍ തോതില്‍ പുസ്തകങ്ങള്‍ നഷ്ടമാകുന്നു. ഒന്നേകാല്‍ ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള കേരള സാഹിത്യഅക്കാദമിയില്‍ ആകെയുള്ളത് രണ്ട് ലൈബ്രേറിയന്മാര്. നാഥനില്ലാതായതോടെ അക്കാദമി ലൈബ്രറിയില്‍ നിന്ന് ജീവനക്കാര്‍ തന്നെ നൂറുകണക്കിന് പുസ്തകങ്ങള്‍ കടത്തിക്കൊണ്ടുപോയി.
അക്കാദമി ഭരണസമിതിയംഗങ്ങളായിരുന്നവരും ഉയര്‍ന്ന തസ്തികകളില്‍ വരെ ജോലി ചെയ്യുന്നവരും പുസ്തകം കടത്തിയവരില്‍ ഉള്‍പ്പെടുന്നു. പത്തു വര്‍ഷത്തിലേറെയായി പുസ്തകങ്ങള്‍ തിരിച്ചേല്പ്പിക്കാത്തവരില് കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, പ്രഭാവര്‍മ, പുരുഷന് കടലുണ്ടി എംഎല്‍എ എന്നിവര്‍ വരെയുണ്ട്. അക്കാദമി പുറത്തുവിട്ട രേഖ പ്രകാരമാണിത്. കേരളത്തിലെ ഏറ്റവും വലിയ റഫറല്‍ ലൈബ്രറിയാണിത്. കേരളത്തിലെ അഞ്ച് സര്‍വ്വകലാശാലകളുടെ റഫറല്‍ ലൈബ്രറിക്കാണ് ഈ ദുര്യോഗം. തിരികെയെത്തിക്കാന്‍ നടപടിയില്ലാതായതോടെ അമൂല്യങ്ങളായ പല പുസ്തകങ്ങളും നഷ്ടമായി. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോയവരുടെ കാര്യമാണിത്. ഇതിനു പുറമേയാണ് രഹസ്യമായ കടത്തല്‍. രേഖകളില്‍ കാണുന്നവരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഇതുവരെ തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അക്കാദമി രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു.
ചട്ടപ്രകാരം റഫറല്‍ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഭരണസമിതിയംഗങ്ങളും ഉയര്‍ന്ന തസ്തികകളിലുള്ളവരും മറ്റും പുസ്തകം കൊണ്ടുപോകുമ്പോള്‍ തടയാനാകുന്നില്ല എന്നാണ് ലൈബ്രേറിയന്മാരുടെ പക്ഷം.
ഇപ്പോള്‍ ആകെയുള്ളത് ഒരു ഗ്രേഡ് വണ്‍ ലൈബ്രേറിയനും ഒരു ഗ്രേഡ് 4 ലൈബ്രേറിയനുമാണ്. പുസ്തകങ്ങള്‍ ഇനം തിരിക്കാനോ കാറ്റലോഗ് തയ്യാറാക്കാനോ ജീവനക്കാരില്ല. ഇതുമൂലം പുസ്തകങ്ങള്‍ നഷ്ടപ്പെട്ടാലും അറിയാനോ അന്വേഷിക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇതേ നിലവാരമുള്ള കേരള സ്റ്റേറ്റ് ലൈബ്രറിയില്‍ 104 ജീവനക്കാരാണുള്ളതെന്നറിയുമ്പോഴാണ് സാഹിത്യ അക്കാദമി ലൈബ്രറിയുടെ ശോച്യാവസ്ഥ ബോധ്യപ്പെടുക.
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന അക്കാദമി ലൈബ്രറി, മലയാള ഗവേഷകരുടെ ഏക ആശ്രയ കേന്ദ്രമാണ്. ഭാഷാ-സാഹിത്യ ചരിത്രത്തെ സംബന്ധിച്ച അമൂല്യശേഖരമാണ് അനാസ്ഥയും പുസ്തക മോഷണവും മൂലം നഷ്ടമാകുന്നത്. പ്രചീന കേരളത്തിലെ താളിയോല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: