ചെങ്ങന്നൂര്‍: പ്രളയം തകര്‍ത്തെറിഞ്ഞ ചെങ്ങന്നൂരില്‍ സേവനവുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘം ചെങ്ങന്നൂരില്‍. ഹരിയാനയിലെ മെദാന്ത മെഡിസിറ്റിയിലെ ഡോ. ശുഭാങ് സിങ്ങിന്റെ നേതൃത്വത്തില്‍ പൂന, ഹൈദ്രബാദ്, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന, ഗോവ, പാറ്റ്ന എന്നിവിടങ്ങളില്‍ നിന്നും 90 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ചെങ്ങന്നൂരില്‍ സേവാഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
ഇവരോടൊപ്പം നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫുമുണ്ട്. ആംബുലന്‍സും സഞ്ചരിക്കുന്ന ലബോറട്ടറികളുമായി ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തനം. പ്രളയബാധിത പ്രദേശങ്ങളില്‍ 100 ടീമുകളായി നാനൂറിലധികം മെഡിക്കല്‍ ക്യാമ്പുകളാണ് സേവാഭാരതിയുടെ വൈദ്യസംഘം സംഘടിപ്പിച്ചത്. ഇരുപതിനായിരത്തിലധികം പേര്‍ക്ക് സൗജന്യ ചികിത്സ നല്കി.
ശാരീരിക വിഷമതകള്‍ കാരണം ബുദ്ധിമുട്ടുന്നവരെ അവരുടെ അടുത്ത് ചെന്ന് പരിശോധിച്ച് മരുന്നുള്‍പ്പെടെ നല്കി. നഗരങ്ങളിലും ഗ്രാമങ്ങളിലെ വീടുവീടാന്തരം കയറിയിറങ്ങിയും ക്യാമ്പുകള്‍ സംഘടിപ്പിച്ചും എലിപ്പനിക്കടക്കമുള്ള പ്രതിരോധ മരുന്നുകള്‍ നല്കി. ജലജന്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും പടരാന്‍ സാദ്ധ്യത തിരിച്ചറിഞ്ഞാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: