പയ്യന്നൂര്‍: പതിവ് സ്റ്റോപ്പില്‍ നിര്‍ത്താതെ മലബാര്‍ എക്സ്പ്രസ് കടന്നുപോയി. യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേയ്ക്കുള്ള മലബാര്‍ എക്സ്പ്രസാണ് ലോക്കോപൈലറ്റിന്റെ മറവി കാരണം പതിവ് സ്റ്റോപ്പായ ഏഴിമലയില്‍ നിര്‍ത്താതെ ഇന്നലെ ഓടിയത്. ഒട്ടനവധി പതിവു യാത്രക്കാര്‍ ട്രെയിന്‍ കാത്ത് സ്റ്റേഷനില്‍ നില്‍ക്കുകയും ഇറങ്ങേണ്ട യാത്രക്കാര്‍ തയ്യാറെടുക്കുകയും ചെയ്യവേയാണ് ട്രെയിന്‍ നേരെ അടുത്ത സ്റ്റേഷനായ പയ്യന്നൂരില്‍ നിര്‍ത്തിയത്. പുതിയ ലോക്കോ പൈലറ്റായതിനാല്‍ മറവി പറ്റിയതാണെന്നാണ് ഇതേക്കുറിച്ച് റെയില്‍വേ അധികൃതര്‍ നല്കുന്ന വിശദീകരണം. ലോക്കോ പൈലറ്റിനു പുറമെ അസിസ്റ്റന്റായി മറ്റൊരാള്‍ കൂടി ഉണ്ടായിരിക്കെയാണ് ഈ മറവിയെന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക്കോ പൈലറ്റില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് മലബാര്‍ എക്സ്പ്രസ് ഏഴിമലയില്‍ നിര്‍ത്താതെ കടന്നു പോകുന്നത്. ആദ്യ തവണ അബദ്ധം മനസ്സിലാക്കി പിന്നോട്ടെടുത്ത് സ്റ്റേഷനിലേക്ക് തിരികെ വന്നിരുന്നെങ്കിലും ഇത്തവണ അതുപോലുമുണ്ടായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഏഴമലയില് ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരെല്ലാം പയ്യന്നൂരില്‍ ഇറങ്ങി ലക്ഷ്യസ്ഥാനം പിടിക്കാന്‍ മറുവഴി തേടിയപ്പോള്‍ മലബാറില്‍ കയറാന്‍ കാത്തിരുന്ന ജീവനക്കാര്‍ അടക്കമുള്ള അസംഖ്യം യാത്രക്കാര്‍ പെരുവഴിയിലായി. ഓപ്പറേഷന് സെക്ഷനില്‍ വിളിച്ചറിയിച്ചതിനെത്തുടര്ത്ത് മലബാറിനുശേഷം വരേണ്ടതും ഇവിടെ പതിവു സ്റ്റോപ്പില്ലാത്തതുമായ തിരുവനന്തപുരം-മംഗലാപുരം കണ്ണൂര്‍ എക്സ്പ്രസിന് പ്രത്യേകം സ്റ്റോപ്പ് അനുവദിക്കാന്‍ ഉത്തരവിറക്കി ലോക്കോ പൈലറ്റുമാര്‍ക്കു സംഭവിച്ച വീഴ്ചയ്ക്കു മറയിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: