കണ്ണൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ നാടൊന്നാകെ സഹായവുമായെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നിന്ന് വ്യാഴാഴ്ച ലഭിച്ചത് 3,16,84,480 രൂപ. ഇതോടെ നവകേരള നിര്‍മാണത്തിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവസമാഹരണത്തില്‍ ജില്ലയില്‍ നിന്ന് മൂന്ന് ദിവസത്തിനകം 10.64 കോടി രൂപ ലഭിച്ചു.
ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, നടുവില്‍ ഗ്രാമ പഞ്ചായത്തുകളുടെ വിഭവ സമാഹരണത്തില്‍ 33,50,896 രൂപ ലഭിച്ചു. തന്റെ ആകെ സമ്പാദ്യമായ സ്ഥലം വിറ്റുകിട്ടിയ പണത്തില്‍ നിന്ന് 50,000 രൂപ നല്കിയ നരിയമ്പാറ സ്വദേശി സി.എം.അമ്മിണിയമ്മയും, ഓണാഘോഷത്തിനായി സമാഹരിച്ച 20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ ആനക്കുഴി എസ്ടി കോളനിക്കാരും മാതൃകയായി. മണക്കടവ് ശ്രീപുരം ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികള്‍ സമാഹരിച്ച 67000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിക്ക് കൈമാറി.
ശ്രീകണ്ഠപുരം മുനിസിപ്പല്‍ ഹാളില്‍ നടന്ന നഗരസഭയുടെയും ചെങ്ങളായി, പയ്യാവൂര്‍, എരുവേശി ഗ്രാമപഞ്ചായത്തുകളുടെയും വിഭവ സമാഹണത്തില്‍ ലഭിച്ച 97,60,000 രൂപ ബന്ധപ്പെട്ടവര്‍ ആരോഗ്യ മന്ത്രിക്ക് കൈമാറി.
മയ്യില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍ ഗ്രാമപഞ്ചായത്തുകളുടെ ധനസമാഹരണത്തില്‍ 52,11,234 രൂപ സംഭാവനയായി ലഭിച്ചു. താന്‍ ആദ്യമായി എഴുതിയ കവിതാ പുസ്തകം വിറ്റു കിട്ടിയ മുഴുവന്‍ തുകയായ 6200 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സഹദേവന് മലപ്പട്ടത്തെ വന്‍ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. മയ്യില്‍ പാടശേഖര സമിതി നടത്തിയ നെല്‍കൃഷിയുടെ വരുമാനത്തില്‍ നിന്നുള്ള 153000 രൂപയും ചടങ്ങില്‍ കൈമാറി.
മുല്ലക്കൊടി ബാങ്ക് ഹാളില്‍ നടന്ന ധനസമാഹരണത്തില്‍ 43,04,068 രൂപയാണ് നല്‍കിയത്. ആന്തൂരില്‍ നടന്ന തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളുടെയും പട്ടുവം, പരിയാരം, കുറുമാത്തൂര്‍ പഞ്ചായത്തുകളുടെയും വിഭവ സമാഹരണ പരിപാടിയില്‍ 90,58,282 രൂപ സംഭാവനയായി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: