ഇരിട്ടി: മാക്കൂട്ടം ചുരം പാതയില്‍ കര്‍ശന വാഹന പരിശോധനയുമായി ഇരിട്ടി പോലീസ്. കര്‍ണാടകത്തിന്റെ വിവിധ മേഖലകളില്‍ നിന്നും അന്തര്‍സംസ്ഥാന പാതവഴി കഞ്ചാവ്, മയക്കുമരുന്നുകള്‍, നിരോധിത പുകയില ഉല്പന്നങ്ങള് എന്നിവ നിരന്തരം കേരളത്തിലേക്ക് കടന്നുവരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇരിട്ടി എസ്ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കര്‍ശനമായ വാഹന പരിശോധന ആരംഭിച്ചത്. ഈ പാതവഴി കടന്നുവരുന്ന മുഴുവന്‍ വാഹനങ്ങളും നിര്‍ത്തി പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ ബ്രഹ്മഗിരി മലനിരകളിലുണ്ടായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് മാക്കൂട്ടം ചുരം പാത തകര്‍ന്നിരുന്നു. ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്നത്. കൂട്ടുപുഴയിലെ ആര്‍ടി ചെക്ക്പോസ്റ്റിലോ കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റിലോ ഇത്തരം ചെറിയവാഹനങ്ങളുടെ പരിശോധന കാര്യമായി നടക്കുന്നില്ല. ഇത് മുതലെടുത്താണ് ലഹരി ഉല്പന്നങ്ങളുടെ കള്ളക്കടത്തുകാര്‍ ഈ പാതയെ തങ്ങളുടെ സുരക്ഷിത പാതയാക്കി മാറ്റിയത്. കൂടാതെ കൂട്ടുപുഴ പാലം കടന്നെത്തുന്ന വാഹനങ്ങള്‍ക്ക് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അന്തര്‍സംസ്ഥാന പാതയിലെ കിളിയന്തറ ചെക്ക് പോസ്റ്റില്‍ എത്തുന്നതിനുമുന്നെ മലയോരത്തിന്റെ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന നിരവധി റോഡുകള്‍ ഉണ്ട്. ഇവയെല്ലാം ഇത്തരം ലഹരിക്കടത്തുകാര്‍ ഉപയോഗിക്കുന്നുമുണ്ട്. കൂട്ടുപുഴ വളവുപാറയില്‍ പുതിയ കച്ചേരിക്കടവ് പാലം വരുന്നതോടെ കിളിയന്തറയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് ചെക്ക്പോസ്റ്റിന്റെ പ്രാധാന്യം തന്നെ ഇല്ലാതാകും എന്നും വിലയിരുത്തലുകളുണ്ട്. ജിഎസ്ടി നിലവില്‍ വന്നതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വില്‍പ്പന നികുതി ചെക്ക്പോസ്റ്റും ഇല്ലാതായി. അതിര്‍ത്തിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിശോധനാ സംവിധാനം ഉണ്ടാകണമെന്നാണ് ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടേയും ജനങ്ങളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: