മട്ടന്നൂര്‍: മട്ടന്നൂരില്‍ ശൗചാലയത്തിന്റെ ചുമരില്‍ മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം. മട്ടന്നൂര്‍ ഐബി പരിസരത്ത് ഡിടിപിസി പണിത ടൗണ്‍സ്ക്വയറിലെ ശൗചാലയത്തിന്റെ ചുമരിലാണ് മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം വരച്ച് വെച്ചിരിക്കുന്നത്. മട്ടന്നൂര്‍ നഗരത്തില്‍ പൊതു പരിപാടി നടത്താന്‍ മറ്റ് സ്ഥലങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് പിഡബ്ല്യുഡിയുടെ സ്ഥലത്ത് മന്ത്രി ഇ.പി.ജയരാജന് താല്പര്യമെടുത്ത് ടൗണ്‍ സ്ക്വയര്‍ പണിതത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായെങ്കിലും ഇതിന്റെ നടത്തിപ്പ് മുനിസിപ്പാലിറ്റിക്ക് കൈമാറാതെ ഇപ്പോഴും ഡിടിപിസി തന്നെയാണ് നടത്തുന്നത്. മട്ടന്നൂരും പരിസരത്തും നിരവധി മുച്ചിലോട്ട് കാവുകളുണ്ട്. നിരവധി ഭക്തര്‍ ആരാധിക്കുന്ന ഭഗവതിയുടെ ചിത്രം ശൗചാലയത്തിന്റെ ചുമരില്‍ വരച്ചത് ഭക്തര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ടൗണ്‍ സ്ക്വയറിലെ ശൗചാലയത്തിന്റെ ചുമരില്‍ ആലേഖനം ചെയ്ത ദൈവത്തിന്റെ ചിത്രം മാറ്റണമെന്ന് ബിജെപി മട്ടന്നൂര്‍ മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ അവരുടെ ക്ഷേത്രങ്ങളില്‍ കെട്ടി യാടുന്ന തെയ്യത്തിന്റെ ചിത്രമാണ് ഡിടിപിസിയുടെ ഉടമസ്ഥതയില്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച ടൗണ്‍ സ്ക്വയറിലെ ശൗചാലയത്തിന്റെ ചുമരില്‍ വരച്ചത്. ഹിന്ദുമത വിഭാഗത്തിലെ വാണിയ സമുദായം കുലദൈവമായി കരുതുന്ന മുച്ചിലോട്ട് ഭഗവതിയുടെ ചിത്രമാണ് വരച്ചത്. ആയിരക്കണക്കിന് വിശ്വാസികളെ അവഹേളിക്കുന്ന അധികൃതരുടെ തീരുമാനം വേദനയോടെ മാത്രമെ കാണാന്‍ സാധിക്കൂ. ഈ ചിത്രം എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും അല്ലാത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും ബിജെപി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ കെ.സുനില്‍ കുമാര്‍ അധ്യക്ഷ്യത വഹിച്ചു. രാജന് പുതുക്കുടി, എ.ഇ.സജു, എം.വി.ശശിധരന്, ഷിജു, ഒ.മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: