പയ്യന്നൂര്‍: മാധ്യമ പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ 11 മാസങ്ങള്‍ക്ക് ശേഷം രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരായ കോറോം സ്വദേശിയും മമ്പലത്തെ താമസക്കാരനുമായ പുതിയപുരയില്‍ ഷിനു (30), രാമന്തള്ളി വടക്കുമ്പാട് സ്വദേശി കണ്ണോത്ത് സനീഷ് എന്ന കുട്ടന് (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20 നാണ് ബി.സന്തോഷ്കുമാറും കുടുംബവും താമസിക്കുന്ന കൊക്കാശ്ശേരി മാരാര്‍ജി മന്ദിരത്തിനു സമീപത്തെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറാണ് തീവച്ചു നശിപ്പിച്ചത്. സഹോദരനും പയ്യന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി താനിയേരി ബ്രഞ്ച് മാനേജരുമായ ബി.മനോജിന്റെ സ്കൂട്ടറാണ് അഗ്നിക്കിരയാക്കിയത്.
സംഭവ സ്ഥലത്തിനു സമീപത്തു നിന്ന് ഒരു ജോഡി ചെരുപ്പും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും മാത്രമാണ് പോലീസിന് ലഭിച്ചത്. ടവര്‍ ലൊക്കേഷനില്‍ നിന്നും ലഭിച്ച കോളുകള്‍ പരിശോധിച്ചതില്‍ നിന്നും സംശയകരമായി കണ്ടെത്തിയ പത്തു ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചതില്‍ നിന്നാണ് ഷിനുവിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഷിനുവിനെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷമാണ് കൂട്ടുപ്രതിയായ നീഷിനെപ്പറ്റി വിവരം ലഭിച്ചത്. ഇതിനേ തുടര്‍ന്നാണ് ഇയാളെയും പോലീസ് പിടികൂടിയത്.
സിപിഎം പ്രവര്‍ത്തകനായ ഷിനു കഴിഞ്ഞ മേയ് 22ന് സ്കൂട്ടറില്‍ സഞ്ചരിക്കവെ തന്നെ ആര്‍എസ്എസ് സംഘം മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കകം ബിജെപി ഓഫീസായ മാരാര്‍ജി മന്ദിരത്തിനു നേരെ ബോംബ് അക്രമം നടന്നിരുന്നു. പഴയ ബസ്സ്റ്റാന്റിന് സമീപത്തു വച്ച് ഒരു ബിജെപി പ്രവര്‍ത്തകനെ അക്രമിക്കുകയും ചെയ്തു. എന്നാല്‍ സാഹചര്യത്തെളിവുകളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് അക്രമ സംഭവം കെട്ടിച്ചമച്ചതാണെന്ന് പോലീസിന് വ്യക്തമായിരുന്നു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: