പഴയങ്ങാടി: ബന്ധുക്കള്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലി നേടിക്കൊടുത്തു എന്നാരോപിച്ച് സിപിഎം ജില്ലാ കമ്മറ്റിയംഗമായ നേതാവിനെതിരെ പഴയങ്ങാടി-പയ്യന്നൂര്‍ മേഖലയിലെ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്ന മേഖലയിലെ പ്രമുഖ നേതാവിന്റെ നടപടിക്കെതിരേയാണ് സ്വന്തം നാട്ടിലെ പാര്‍ട്ടി ഘടകത്തില്‍ വിമര്‍ശനമുയര്‍ന്നത്. മക്കള്‍ക്കും മരുമക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിയാരം മെഡിക്കല്‍ കോളജിലും പാര്‍ട്ടി സ്ഥാപനത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് നേതാവിനെതിരെ മാടായി ഏരിയയ്ക്ക് കീഴിലുള്ള ബ്രാഞ്ച് സമ്മേളങ്ങളില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുശേഷവും ബന്ധുക്കളെ സിപിഎമ്മുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിയമിച്ചതായാണ് പാര്‍ട്ടിക്കുള്ളില്‍ പരാതിയുയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാടായി ഏരിയാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന കടന്നപ്പള്ളി സൗത്ത് ലോക്കല്‍ കമ്മറ്റിയോഗത്തില്‍ ജില്ലാ നേതാവിന്റെ സ്വജനപക്ഷപാതത്തിനെതിരേ അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ച സംഭവമുണ്ടായി. കടന്നപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഈ വിഷയത്തില്‍ വ്യാപകമായി ചുമരെഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സഹകരണ സംഘത്തില്‍ മകളുടെ മകള്‍ക്കു നിയമനം നല്‍കിയതാണ് അവസാനത്തെ സംഭവം. മക്കളെയും മരുമക്കളെയും മാത്രമല്ല ചെറുമക്കളെകൂടി വിവിധ സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റി എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. പരിയാരം ആയുര്‍വേദ കോളജില്‍ മകള്‍ക്ക് നിയമനം നല്‍കിയിരുന്നു. ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് വിവാദമായപ്പോള്‍ അവിടെ നിന്ന് മാറ്റി മറ്റൊരു സ്ഥാപനത്തില്‍ താല്‍ക്കാലിക നിയമനം നല്‍കുകയായിരുന്നു. ഇതും പാര്‍ട്ടിയുടെ അറിവോടെയായിരുന്നില്ലെന്ന ആക്ഷേപമുണ്ട്. പാര്‍ട്ടിയുടെ ജില്ലാ നേതാവിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടിയില്‍ത്തന്നെ എതിര്‍പ്പുകള്‍ ശക്തമായതോടെ അന്വേഷണ കമ്മീഷനെ വെച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: