മട്ടാഞ്ചേരി: വിവാദവിഷയങ്ങളില്‍ ബിഷപ്പുമാരോടുള്ള സമീപനത്തില്‍ കത്തോലിക്കാ സഭകളില്‍ ഇരട്ടനീതിയും വിവേചനവും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്ന നിലപാടാണ് സഭ കൈക്കൊള്ളുന്നത്. യുവതിയെ ദത്തെടുത്ത സംഭവത്തില്‍ കൊച്ചി രൂപതാ ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കലിനെ പുറത്താക്കുകയായിരുന്നു. അന്ന് ലത്തീന്‍ സഭയും വത്തിക്കാനും കൈക്കൊണ്ട നടപടിയും ഇന്ന് വത്തിക്കാന്‍ സ്വീകരിക്കുന്ന സമീപനവും വ്യത്യസ്തമാണ്.
2008 ഒക്ടോബറിലാണ് കൊച്ചി ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ യുവതിയെ ദത്തെടുത്തത്. രക്ഷിതാക്ക ളുടെ സമ്മതത്തോടെ 26കാരിയെ 59 കാരനായ കൊച്ചി രൂപതാ ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ ദത്തെടുത്ത് ഫോര്‍ട്ടുകൊച്ചിയിലെ രൂപതാ ആസ്ഥാന സമീപത്തെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിക്കുകയും യുവതിയുടെ രക്തം അരമനയില്‍ തളിക്കുകയും ചെയ്തതാണ് വിവാദത്തിനിടക്കിയത്.
2008 സെപ്തംബറില്‍ മട്ടാഞ്ചേരി രജിസ്റ്റര്‍ ഓഫീസില്‍ ദത്തെടുക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ യുവതിയെ ദത്തെടുത്തത് കാനോന്‍ നിയമപ്രകാരം തെറ്റാണെന്നും ബിഷപ്പ് പദവിയുടെ ധാര്‍മ്മികതയും വിശ്വാസ്യതയും കളങ്കപ്പെടുത്തിയെന്നും ചുണ്ടിക്കാട്ടിയാണ് തട്ടുങ്കലിനെ വത്തിക്കാന്റെ നിര്‍ദേശപ്രകാരം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ 2008 ഒക്ടോബറില്‍ സസ്പെന്റ് ചെയ്തത്. തട്ടുങ്കല്‍ ഇതിനിടെ വത്തിക്കാനില്‍ വിഷയാവതരണം നടത്തുകയും ചെയ്തിരുന്നു.ഇടുക്കിയിലെ പട്ടുമല ആശ്രമത്തില്‍ ആഭയം തേടിയ തട്ടുങ്കലിനെ അവിടെ നിന്നും പുറത്താക്കി. തുടര്‍ന്ന് ജന്മനാടായ എഴുപുന്നയിലെ വല്യത്തോട് കുടുംബത്തിലെത്തി താമസമായി. മൂന്നംഗ മെത്രാന് സമിതി അന്വേഷണം നടത്തിയെങ്കിലും സഭാധികൃതരുടെ നിരന്തര പീഡനങ്ങളെ തുടര്‍ന്ന് 2013ല്‍ ജോണ്‍ തട്ടുങ്കല്‍ നാടുവിട്ടു.
അതിനേക്കാള്‍ ഗുരുതരമാണ് ഫ്രാങ്കോയ്ക്ക് എതിരായ കേസ്. തിരുവസ്ത്രമണിഞ്ഞ കന്യാസ്ത്രീയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും അവര്‍ രേഖാമൂലം പരാതി നല്‍കുകയും ഒരു വിഭാഗം കന്യാസ്ത്രീകള്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തിട്ടും നടപടിയില്ല. ഇത് ഇരട്ടനീതിയും സമീപനവുമാണെന്ന് അല്മായര് പറയുന്നു. ക്രൈസ്തവരിലെ പിന്നോക്കക്കാരായ ലത്തിന് വിഭാഗങ്ങളോടുള്ള വിവേചനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: