കൊച്ചി: വഞ്ചനാകുറ്റത്തിന് അറസ്റ്റിലായ വ്യവസായി കെ.എന്‍. മര്‍സൂക്ക് ലക്ഷങ്ങള്‍ തട്ടിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്തിയ ജിം മേളയുടെ മറവില്‍. എറണാകുളം മേനക ജംഗ്ഷനില്‍ ബിസിനസ് ട്രേഡ് സെന്റര്‍ പദ്ധതി നടപ്പിലാക്കാനാണ് ജിം മേളയെ മറയാക്കിയത്. കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പേരില്‍ ജിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രേഡ് സെന്ററിന് അനുമതി വാങ്ങുകയും വാണിജ്യാവശ്യത്തിനായി ലക്ഷങ്ങള്‍ കൈപ്പറ്റി സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തു.
കേരള ട്രേഡ് സെന്ററില്‍ അപ്പാര്‍ട്ട്മെന്റ് നല്‍കാമെന്നുപറഞ്ഞ് 49 ലക്ഷം തട്ടിയെന്ന തിരുവനന്തപുരം സ്വദേശി സനകന്റെ പരാതിയിലാണ് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുന്‍ ഡയറക്ടറും ടിവി ന്യൂ ചാനലിന്റെ മേധാവിയും ആയിരുന്ന മര്‍സൂക്കിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേരള ട്രേഡ് സെന്റര്‍ കെട്ടിടത്തിന്റെ 12-ാം നിലയില്‍ മൂന്നാം നമ്പര്‍ അപ്പാര്‍ട്ട്മെന്റ് വാഗ്ദാനം ചെയ്ത് മര്‍സൂക്ക്, ആര്. ശ്രീനിവാസ് എന്നിവര്‍ പണം തട്ടിയെന്നാണ് പരാതി. അപ്പാര്ട്ട്മെ
ന്റിന് 54,40,000 രൂപയാണ് വില പറഞ്ഞിരുന്നത്. 2009 മുതല്‍ ചെക്കായും രൂപയായും പല ഘട്ടങ്ങളിലായി 49 ലക്ഷം രൂപ കൊടുത്തു. എന്നാല്‍, അപ്പാര്‍ട്ട്മെന്റോ വാങ്ങിയ തുകയോ തിരിച്ചുനല്‍കിയില്ല. ചോദിക്കുമ്പോള്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണെന്നും ഉടന്‍ പൂര്‍ത്തിയാകുമെന്നുമാണ് പറഞ്ഞിരുന്നത്. പരാതിക്കാരനില്‍ നിന്ന് മര്‍സൂക്ക് പണം വാങ്ങിയതിന് തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സെന്‍ട്രല്‍ സിഐ അനന്തലാല്‍ പറഞ്ഞു. തെളിവ് ലഭിക്കാത്തതിനാല്‍ ആര്. ശ്രീനിവാസിനെ അറസ്റ്റ് ചെയ്തിട്ടില്ല. ട്രേഡ് സെന്ററില്‍ ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് കര്‍ണാടക സ്വദേശിയായ റിട്ട. മേജര്‍ പി.എം. മാത്യൂസിന്റെ പക്കല്‍ നിന്നും 59 ലക്ഷം രൂപ കൈപ്പറ്റി ഫ്ളാറ്റ് നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയും ഉണ്ട്. കേരള ട്രേഡ് സെന്ററിലെ 13-ാം നിലയിലെ ഫ്ളാറ്റ് മാത്യൂസിന് നല്‍കാമെന്ന് പറഞ്ഞ് 2010 സപ്തംബറില്‍ രൂപ കൈപ്പറ്റുകയായിരുന്നു. എന്നാല്‍ പതിമൂന്നാം നില പണിയുന്നതിന് കൊച്ചി കോര്പ്പറേഷന് പെര്‍മിറ്റ് നല്‍കിയില്ല.
മര്‍സൂക്കും സംഘവും അനധികൃതമായി കെട്ടിയ പതിമൂന്നാം നിലപൊളിച്ചുകളയാന്‍ കോര്പ്പറേഷന് നോട്ടീസ് നല്‍കുകയും വിജിലന്‍സ് അന്വേഷണം നടക്കുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി ഉപഭോക്താക്കളില്‍ നിന്നും കോടികള്‍ തട്ടിയെടുത്തശേഷം മര്‍സൂക്കും സംഘവും ടിവി ന്യൂ ചാനലിനായി പണം വകമാറ്റുകയായിരുന്നു. അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന് പി.കെ. ആഷിഖിനും ചാനലില്‍ പങ്കാളിത്തമുണ്ടായിരുന്നു. പലരില്‍ നിന്നും മര്‍സൂക്കും സംഘവും നിക്ഷേപവും സ്വീകരിക്കുകയും ചെയ്തു. വഞ്ചിതരായ പലരും നല്കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊച്ചി കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ മര്‍സൂക്കിനെ അറസ്റ്റില്‍ നിന്നൊഴിവാക്കാന്‍ ലീഗിന്റെ ഉന്നത നേതൃത്വം ഇടപെട്ട് കേസ് ഒതുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: