തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് കുറ്റകൃത്യം ചെയ്തതായി നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ ബോധിപ്പിച്ച പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞുവെന്ന് വി.എം. സുധീരന്. സമൂഹത്തില്‍ സാര്‍വത്രികമായി ഉയരുന്ന ഈ ചോദ്യത്തിന് ഇതേവരെ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നല്കാന് പോലീസിനായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോലീസ് മലക്കം മറിഞ്ഞകാര്യം ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐജിയും എസ്പിയുമൊക്കെ ‘വൈരുധ്യവാദം’ ആവര്‍ത്തിച്ച് സ്വയം പരിഹാസ്യരാവുകയാണ്.
കുറ്റകൃത്യം സംബന്ധിച്ച് കൃത്യമായ നിഗമനത്തില്‍ നേരത്തെ എത്തിയ പോലീസിന്റെ ഇപ്പോഴത്തെ ‘വൈരുദ്ധ്യാത്മിക വിചിത്രവാദം’ ഏവരെയും അമ്പരപ്പിക്കും.ഈ കേസ് അട്ടിമറിക്കുന്നതിന് സര്‍ക്കാരിന്റെ അനുഗ്രഹത്തോടെ ഉന്നത പോലീസ് കേന്ദ്രങ്ങള്‍ ആസൂത്രിത ശ്രമം നടത്തുന്നു എന്ന ആക്ഷേപം ശക്തിപ്പെടുത്തുന്നതാണ് ഇതെല്ലാം.
പി.വി. അന്‍വര്‍, തോമസ് ചാണ്ടി, ജോയ്സ് ജോര്‍ജ്, പി.കെ. ശശി എന്നിവരുടെ കാര്യത്തില്‍ നിയമ സംവിധാനത്തെ നിഷ്ക്രിയമാക്കിയത് പോലെ തന്നെയാണ് കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്ന നിയമപാലകരുടെ ഈ കേസിലെ സമീപനവും, സുധീരന് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: