ഷില്ലോങ്ങ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മേഘാലയ മുഖ്യമന്ത്രിയുമായ ഡോണ്‍വ ഡിത്ത്വെല്സണ് ലപാങ്ങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മുതിര്‍ന്ന നേതാക്കളെ ചവിട്ടിപ്പുറത്താക്കുന്ന നയമാണ് പാര്‍ട്ടിയിപ്പോള്‍ കൈക്കൊള്ളുന്നതെന്നാരോപിച്ചാണ് രാജി. ലപാങ്ങിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.
വിങ്ങുന്ന ഹൃദയത്തോടെയും മനസില്ലാമനസോടെയുമാണ് പാര്‍ട്ടിവിടുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനയച്ച കത്തില്‍ ലപാങ്ങ് ചൂണ്ടിക്കാട്ടി. മുതിര്‍ന്ന നേതാക്കളുടെ സംഭാവനകളും സേവനവും അനുഭവ സമ്പത്തും പാര്‍ട്ടിക്ക് വേണ്ടാതായി. ഇത്തരം നിയന്ത്രണം എന്നെ നിരാശനാക്കി, പാര്‍ട്ടിയില്‍ സ്വസ്ഥതയില്ലാതായി. കത്തില്‍ അദ്ദേഹം വ്യക്തമാക്കി. 92ല്‍ ആദ്യമായി മുഖ്യമന്ത്രിയായ ലപാങ്ങ് 2003, 2007, 2009 വര്‍ഷങ്ങളിലും മുഖ്യമന്ത്രി പദത്തില്‍ എത്തി.
മൂന്നു വര്‍ഷമായി ലപാങ്ങിനെ താന്‍ കണ്ടിട്ടെന്നാണ് മേഘാലയയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ലൂസിഞ്ഞോ ഫെലേറിയോയുടെ പ്രതികരണം. അടുത്തിടെ മേഘാലയത്തില്‍ ചെന്നപ്പോഴും ലപാങ്ങിനെ കാണാനായില്ല. അദ്ദേഹം പറയുന്നു. മേഘാലയ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ലപാങ്ങ് കഴിഞ്ഞ വര്‍ഷം ആ പദവി രാജിവച്ച് പാര്‍ട്ടി ഉപദേശകനായി തുടരുകയായിരുന്നു. ലപാങ്ങിന്റെ രാജിയില്‍ എംപിസിസി അധ്യക്ഷന്‍ സെലസ്റ്റൈന്‍ ലിങ്ദോ അത്ഭുതം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: