തലശ്ശേരി: നീന്തല്‍ മത്സരത്തിനിടെ മത്സരാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ തലശ്ശേരി എഇഒയും അധ്യാപകരും ഉള്‍പെടെ ഒന്പതുപേര് അറസ്റ്റില്‍. തലശ്ശേരി സൗത്ത് എഇഒ സനകന്‍, അധ്യാപകരായ അബ്ദുല്‍ നസീര്‍, മുഹമ്മദ് സക്കറിയ, മനോഹരന്, കരുണന്, വി.ജെ.ജയമോള്‍ , പി.ഷിന, സോഫിയാന്‍ ജോണ്‍, സുധാകരന് പിള്ള എന്നിവരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ എസ്.ഐ.അനില്‍ അറസ്റ്റ് ചെയ്തത്. സംഘാടകരായ ഇവരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഐപിസി 304 എ പ്രകാരം മന: പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത ഒമ്പത് പേരെയും പിന്നിട് ജാമ്യത്തില്‍ വിട്ടയച്ചു.
ആഗസ്റ്റ് 14 ന് രാവിലെയാണ് മാഹി എംഎം ഹൈസ്കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥി കോടിയേരി പാറാലിലെ ഹ്യത്വിക് രാജ് തലശ്ശേരി ടെമ്പിള്‍ ഗേറ്റിലെ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് റഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസമാണ് മുന്നറിയിപ്പുകള്‍ അവഗണിച്ച് ക്ഷേത്രക്കുളത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ സബ് ജില്ലാതല നീന്തല്‍ മത്സരം സംഘടിപ്പിച്ചിരുന്നത്.
മത്സര വിവരം പോലീസിനേയോ, ഫയര്‍ഫോഴ്സിനേയോ അറിയിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ 35 വര്‍ഷങ്ങളായി ഇതേ ക്ഷേത്രക്കുളത്തിലാണ് സബ് ജില്ലാ നീന്തല്‍ മത്സരം സംഘടിപ്പിച്ചു വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: