ചേര്‍ത്തല: പതിവു മുടക്കാതെ മാത്യു കേക്കുമായെത്തി. പിറന്നാള്‍ മധുരം നുണഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വര്‍ഷങ്ങളായി വെള്ളാപ്പള്ളിയുടെ ജന്മദിനത്തിന് കുട്ടനാട് കണ്ണാടി സ്വദേശി പി.ജെ. മാത്യുവാണ് കേക്ക് എത്തിക്കുന്നത്. ഇത്തവണയും അദ്ദേഹം പതിവ് മുടക്കിയില്ല. ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയ 82-ാം പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശന് ആശംസകള്‍ നേരാന്‍ ആയിരങ്ങളാണ് എത്തിയത്.
1937 സപ്തംബര്‍ പത്ത് ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തില്‍ കണിച്ചുകുളങ്ങര വെള്ളാപ്പള്ളി വി.കെ കേശവന്- ദേവകി ദമ്പതികളുടെ 12 മക്കളില്‍ ഏഴാമനായി വെള്ളാപ്പള്ളി നടേശന് ജനിച്ചത്. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ ആശംസകള്‍ നേര്‍ന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പേര് ആശംസകള്‍ അറിയിച്ചു. രാവിലെ മുതല്‍ കണിച്ചുകുളങ്ങരയിലെ വസതിയില്‍ പിറന്നാള്‍ ആശംസ നേരാനെത്തിയവരുടെ തിരക്കായിരുന്നു.
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു പിറന്നാള്‍ ചടങ്ങുകള്‍. ക്ഷേത്രദര്‍ശനത്തിന് ശേഷം രാവിലെ 11 ഓടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് പിറന്നാള്‍ കേക്ക് മുറിച്ചു.
മക്കളായ തുഷാര്‍ വെള്ളാപ്പള്ളി, വന്ദന ശ്രീകുമാര്‍, മരുമക്കളായ ആശ, ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു. ആരേയും പിറന്നാളിന് ക്ഷണിച്ചിരുന്നില്ലെങ്കിലും ചടങ്ങില്എത്തിയ മുഴുവന്‍ പേര്‍ക്കും പിറന്നാള്‍ സദ്യയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: