കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ. കരുണാകരന് മാത്രമാണെന്ന് മകനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന് എംഎല്‍എ. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. അന്ന് കുറ്റമാരോപിക്കപ്പെട്ടവരെല്ലാം ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നു. നമ്പി നാരായണന് വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാല്‍ നീതി കിട്ടാതെ മരിച്ചത് കെ. കരുണാകരനാണെന്ന് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ കെ. മുരളീധരന് പറഞ്ഞു.
സുപ്രീംകോടതി വിധിയില്‍ തൃപ്തിയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പ് ഗൂഢാലോചന നടത്തിയത് ആരെന്ന് പറയുന്നത് ശരിയല്ല. അതിന് തന്റെ കൈയില്‍ തെളിവില്ല. ചാരക്കേസില്‍ കെ. കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹ റാവുവാണ്. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുയര്‍ന്നിരുന്നു, മുരളീധരന് പറഞ്ഞു.
റാവുവിന് പകരം മാധ്യമങ്ങളില്‍ ഉയര്‍ന്നു വന്ന പേരുകളില്‍ കെ. കരുണാകരന്റെ പേരും ഉണ്ടായിരുന്നു. മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ രണ്ടുപേരെ ഹവാല കേസില്‍ ഉള്‍പ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരില്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ചാരക്കേസില്‍ കുടുക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് വരെ കരുണാകരന് രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ നരസിംഹ റാവു അതിനു ശേഷം നിലപാട് മാറ്റി രാജി ആവശ്യപ്പെടുകയായിരുന്നു. ദല്‍ഹിയിലേക്ക് വിളിപ്പിച്ച് കരുണാകരനെ ഒരാഴ്ചയോളം ഒരു സ്ഥാനവും നല്‍കാതെ ഇരുത്തി. അവസാനം ഒരു അപ്രധാന ചുമതലയുള്ള മന്ത്രിയാക്കി ഒതുക്കിയെന്നും മുരളീധരന് പറഞ്ഞു. നരസിംഹ റാവു കരുണാകരനെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: