കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നതിനു പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുപോരിനു വഴിതുറക്കുന്നു. കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കാന്‍ എ ഗ്രൂപ്പുകാര്‍ ചാരക്കേസ് ഉപയോഗിച്ചു എന്ന മുന്‍ ആരോപണം ശക്തമായി ഉന്നയിച്ച് കരുണാകരന്റെ മക്കളായ കെ.മുരളീധരനും പത്മജാ വേണുഗോപാലും രംഗത്തെത്തി. കരുണാകരനെതിരെ മനപ്പൂര്‍വം സൃഷ്ടിച്ച കേസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് എന്നും ആരോപണം ഉയര്‍ന്നിരുന്നു.
നമ്പി നാരായണന് നീതി കിട്ടുന്നത് തന്റെ അച്ഛനു നീതി കിട്ടുന്നതു പോലെ എന്നാണ് സുപ്രീം കോടതി വിധിയെക്കുറിച്ച് പത്മജ പ്രതികരിച്ചത്. കരുണാകരനെ പുറത്താക്കാന്‍ കെട്ടിച്ചമച്ച കേസായിരുന്നു ചാരക്കേസ് എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. പ്രസ്ഥാനത്തെ സ്നേഹിച്ചതു കൊണ്ടാണ് അദ്ദേഹം പലതും തുറന്നു പറയാതിരുന്നത്. അന്നതു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമായിരുന്നു, പത്മജ പറഞ്ഞു.
കരുണാകരനെതിരെ ഗൂഢാലോചന നടത്തിയവരെക്കുറിച്ച് എല്ലാം അറിയാമെന്ന് പത്മജ പറയുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ ലക്ഷ്യമിട്ടാണെന്നു വ്യക്തം. അഞ്ചുപേരാണ് എല്ലാത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത്. ആ പേരുകള്‍ താന്‍ ഇപ്പോള്‍ പറയുന്നില്ല എന്നാണ് പത്മജയുടെ നിലപാട്. ജുഡീഷ്യല്‍ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ആ സമിതിക്കു മുന്നില്‍ എല്ലാം തുറന്നു പറയും. പരസ്യമായി എന്തുകൊണ്ടു അച്ഛന് തുറന്നു പറഞ്ഞില്ല എന്ന് ഇപ്പോള്‍ അതേ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്ക്കുമ്പോള് എനിക്കു മനസ്സിലാവും. അതു കൊണ്ടാണ് പറയേണ്ടിടത്തു പറയാന്‍ തീരുമാനിച്ചത്- പത്മജ പറഞ്ഞു.
കരുണാകരനു നീതി ലഭിക്കണം. അതിനായി ഇനിയും ശ്രമിക്കും. സുപ്രീം കോടതി വിധി ഒരു നിമിത്തമാണ്. നീതി കിട്ടാതെയാണ് അച്ഛന് മരിച്ചത്. ഇപ്പോള്‍ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവണം. സത്യം എത്രകാലം കഴിഞ്ഞാലും തെളിഞ്ഞുവരും എന്നതിന്റെ തെളിവാണ് സുപ്രീം കോടതി വിധി- പത്മജ പറഞ്ഞു.
കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.മുരളീധരന് എം.എല്‍.എ കരുതലോടെയാണ് സുപ്രീംകോടതി വിധിയെ കുറിച്ച് പ്രതികരിച്ചത്. സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ പാര്‍ട്ടിയിലെ അഞ്ചു നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുമ്പോഴും ആര്‍ക്കെതിരെയും ഒന്നും പറയാന്‍ താന്‍ ഇല്ലെന്നായിരുന്നു മുരളീധരന്റെ നിലപാട്.
കെ.കരുണാകരന് രാജിവെക്കുന്നതിന് കാരണമായ സംഭവവികാസങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതുകൊണ്ടും പാര്‍ട്ടിയുടെ അനാരോഗ്യം കണക്കിലെടുത്തും കൂടുതല്‍ പറയാനില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള കെ. മുരളീധരന്റെ പ്രതികരണം. പത്മജ വേണുഗോപാല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗൂഢാലോചന വല്ലതും നടന്നു എന്നതിന് തന്റെ പക്കല്‍ തെളിവില്ലെന്നും അന്വേഷണ കമ്മീഷന് മുമ്പില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവുകളാണ് പ്രധാനമെന്നും മുരളീധരന് പറഞ്ഞു.
കരുണാകരന് രാജിവെച്ചത് എങ്ങനെയാണെന്ന് വീണ്ടും പറഞ്ഞ് അന്തരീക്ഷം വഷളാക്കാനില്ല. അല്ലെങ്കില്‍ തന്നെ പാര്‍ട്ടിക്ക് ആരോഗ്യമില്ല. അനാരോഗ്യാവസ്ഥയാണിപ്പോള്, എല്ലാവരും കൂടി ആരോഗ്യം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: