കൊച്ചി : മലപ്പുറം വണ്ടൂരിലെ ചീട്ട് കളി സംഘത്തില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ വണ്ടൂര്‍ സ്വദേശി അബ്ദുള്‍ കരിം, മുഹമ്മദ് സുഹൈല്‍ തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം. ചീട്ട് കളി സംഘത്തില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 6200 രൂപയാണ്. കേസ് ഹൈക്കോടതി റദ്ദാക്കി.
വണ്ടൂര്‍ ഡൊമിനോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്ന് 2018 ഫെബ്രുവരി 18 നാണ് പ്രതികളെ പണം വച്ച് ചീട്ടു കളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പോലീസ് കുറ്റപത്രവും നല്‍കിയിരുന്നു. ക്ലബ് പൊലീസ് അടച്ചു പൂട്ടിയെങ്കിലും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ നിയമവിധേയമായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
റമ്മികളി നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പോലീസ് തങ്ങള്‍ക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. മാത്രമല്ല, പൊലീസിന്റെ നടപടി കേരള ഗെയിമിംഗ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: