ഒരു ദിവസം കളിക്കിടയില്‍ കണ്ണന് ഒരുപിടി മണ്ണുവാരി വായിലിട്ടു. ബലരാമനും, മറ്റ് കൂട്ടൂകാരും ഓടി അമ്മയ്ക്കരികിലെത്തി. ‘യശോദാമ്മേ, ദാ കണ്ണന് മണ്ണുവാരിത്തിന്നുന്നു.
ഭയവും സങ്കടവും പൂണ്ട് അമ്മ കണ്ണനെ ചോദ്യം ചെയ്തു. എന്താ കൃഷ്ണാ ഇത്? നീ മണ്ണു തിന്നു അല്ലേ? ഹും കുറെ കൂടുന്നുണ്ട്. വായ തുറക്ക് കാണട്ടെ.’
ഇല്ലമ്മേ, ഈ ഏട്ടന് നുണപറയുന്നതാണ്.’ആഹാ എന്നാല്‍ നോക്കട്ടെ വായ തുറക്ക്. അമ്മയുടെ നിര്‍ബന്ധം മൂലം കൃഷ്ണന് വായതുറന്നു. മായാമാനുഷ്യന്റെ വദനഗഹ്വരത്തിലാകട്ടെ, മണ്ണും വിണ്ണും സകലചരാചരങ്ങളും. ജ്യോതിര്‍മണ്ഡലവും, നവഗ്രഹങ്ങളും, പഞ്ചഭൂതങ്ങളും കണ്ടു. ഗോകുലവും പൈക്കളും ഗോപവൃന്ദവും എന്തിന്, അമ്മയേയും, കണ്ണനേയും വരെ ആ വായില്ക്കണ്ടു. ആശ്ചര്യവും’ഭയവും പൂണ്ട് താന്‍ കാണുന്നത് സ്വപ്നമോ യാതാര്‍ഥ്യമോ എന്നറിയാതെ യശോദ വിഷമിച്ചു.
ഈശ്വരാ… എന്റെ ഉണ്ണി സാധാരണക്കാരനല്ല സാക്ഷാല്‍ ഭഗവാനായിരിക്കണം. അല്ലാതെ തരമില്ല. ആ പാദങ്ങളില്‍ വീണു നമസ്കരിക്കാന്‍ തോന്നി യശോദാദേവിക്ക്.
പെട്ടെന്ന് അമ്മേ എന്നുള്ള വിളിയാല്‍ ഭഗവാന് ആ മായയില്‍ നിന്ന് യശോദയെ മോചിപ്പിച്ചു. മായാമോഹനനായ യശോദാനന്ദനനെ വാത്സല്യപൂര്‍വം വാരിയെടുത്ത് നെറ്റിയില്‍ മുകര്‍ന്നു അമ്മ. ഈശ്വരഭാവത്തില് കണ്ടതില്ലാ പിന്നീട് എന്നുസാരം. പരമാത്മാവായ പരംപൊരുളിനെ തന്റെ ഓമനപ്പുത്രനായി മാത്രം കണ്ട് ലാളിച്ച് ഓമനിച്ചു ആ അമ്മ.
ഹരീഷ്. ആര്. നമ്പൂതിരിപ്പാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: