തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ലഹരിക്കായി രാസവസ്തുക്കള്‍ ചേര്‍ന്ന പശ ഉപയോഗിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. സ്കൂള്‍, പ്ലസ്-ടു കുട്ടികളാണ് തടി, പിവിസി എന്നിവ ഒട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന പശക്കൂട്ടുകള്‍ വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്നത്. പഠനത്തില്‍ ശ്രദ്ധിക്കാതെ, അലഞ്ഞുതിരിഞ്ഞ് വിരസമായി നടക്കുന്നവരിലാണ് ഈ ലഹരി ഉപയോഗം കണ്ടെത്തിയിട്ടുള്ളത്.
ടിന്നിലും മറ്റും ലഭിക്കുന്ന പശക്കൂട്ടുകള്‍ വാങ്ങി പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് ശ്വസിച്ചാണ് ലഹരി കണ്ടെത്തുന്നത്. വിഴുങ്ങുകയോ കുടിക്കുകയോ ചെയ്യാതെ നിരവധി തവണ ശ്വസിച്ച് തലയില്‍ ലഹരി സൃഷ്ടിക്കും. എട്ടോ പത്തോ തവണ ശ്വസിക്കുമ്പോള്‍ തന്നെ തലകറങ്ങുന്ന അവസ്ഥ ആരോഗ്യമുള്ളവര്ക്കുതന്നെ ഉണ്ടാകും. മദ്യനിരോധനം ഉണ്ടായപ്പോള്‍ നാടോടിവര്ഗത്തില്പ്പെട്ടവര് വാര്‍ണിഷ്, പോളിഷ് പോലുള്ള രാസവസ്തുക്കള്‍ ലഹരിയായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഫെവികോള്പോലുള്ള രൂക്ഷഗന്ധമുള്ള പശകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത് കണ്ടെത്താന്‍ സ്കൂള്‍ അധികൃതര്‍ക്കോ പോലീസിനോ എക്സൈസിനോ ആരോഗ്യവകുപ്പിനോ കഴിഞ്ഞിട്ടില്ല.
കാന്‍സര്‍, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ പശക്കൂട്ടുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം രൂക്ഷഗന്ധമുള്ള പശകളെല്ലാം പ്ലൈവുഡ്, ഹാര്ഡ്വെയര് കടകളില്‍ സുലഭമായി ലഭിക്കും. സംസ്ഥാനത്തെ സ്കൂളുകളില്‍ രഹസ്യ സര്‍വേ നടത്തി ആവശ്യമായ ബോധവല്‍ക്കരണവും ഇടപെടലുകളും നടത്തണമെന്നാവശ്യമാണുയരുന്നത്. ഇത് ഉപയോഗിക്കുന്ന കുട്ടികളെ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ പോലെ കണ്ടെത്താനും കഴിയില്ലെന്നത് പ്രശ്നത്തിന്റെ ആഴത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: