ഞാനുള്‍പ്പെടുന്ന ആദിവാസികളുടെ ജീവിതവും ചരിത്രവും സമൂഹത്തെ അറിയിക്കാനുള്ള ശക്തമായൊരു മാധ്യമമായാണ് ഞാന്‍ സിനിമയെ കാണുന്നത്. മലയാള സിനിമയില്‍ പൊതുവെ അപരിഷ്കൃതരും വിദ്യാഭ്യാസമില്ലാത്തവരുമായാണ് ആദിവാസികളെ അവതരിപ്പിച്ചുപോരാറുള്ളത്. അവരുടെ തനതായ കലകള്‍ക്കും സംസ്കാരങ്ങള്‍ക്കും ഇടം സിനിമകളില്‍ കുറവാണ്.
ഇതിന് മാറ്റമുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കല സൃഷ്ടിക്കുന്ന സാമൂഹിക മാറ്റങ്ങള്‍ക്ക് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. അത്തരമൊന്നാണ് എന്റെ ചിത്രങ്ങളിലൂടെ ഞാനും പ്രതീക്ഷിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായിക എന്ന പട്ടത്തിനേക്കാള്‍ ആദിവാസികളുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കുന്ന, നല്ല ചിത്രങ്ങള്‍ ചെയ്യുന്ന ഒരു സംവിധായിക എന്ന പേര് കേള്‍ക്കാനാണ് എനിക്കിഷ്ടം. ആദിവാസികളെക്കുറിച്ച് കൂടുതല്‍ തെറ്റിദ്ധാരണകളാണ് പരക്കുന്നത്. വാര്‍ത്തകളില്‍പോലും ദൈന്യത മുറ്റിയ വിഭാഗമായി മാത്രം അവരെ ചിത്രീകരിക്കുന്നു. അതിനപ്പുറം ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു സമ്പത്തുണ്ട്. അത് ആരും അറിയുന്നില്ല. സഹായങ്ങളാണ് പൊതുവെ കിട്ടുന്നത്. അതിനപ്പുറം സാംസ്കാരികമായി ഞങ്ങളുടെ സമ്പത്ത് പ്രകടിപ്പിക്കാനും അതംഗീകരിക്കാനുമുള്ള പിന്തുണയാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഇന്നത്തെ കാലഘട്ടത്തില്‍ ഒരു ആദിവാസിക്ക് പൊതുസമൂഹത്തിലേക്കെത്താനുള്ള ചില ബുദ്ധിമുട്ടുകളുണ്ട്. അതിനെ അതിജീവിക്കാന്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്.
(കാടറിഞ്ഞ ക്യാമറക്കണ്ണുകളില്‍ കരിന്തണ്ടന് നിറയുന്നു- ലീല സന്തോഷ്-മഹിളാ ചന്ദ്രിക)
വെള്ളപ്പൊക്കം നൂറുവര്ഷത്തിലൊരിക്കലാകും വരിക. അടുപ്പിലെ തീ എന്നുമുണ്ട്. വീടും അടുപ്പും എത്രയും ഉയരത്തിലാണോ അത്രയും അപകട സാധ്യതയുമുണ്ട്. ജനീവയില്‍ അടുക്കളിയില്‍ ‘ഫയല്‍ ബ്ലാങ്കറ്റ്’ സൂക്ഷിക്കണമെന്നു വ്യവസ്ഥയുണ്ട്. തീപിടിക്കാത്ത വസ്തുകൊണ്ടുണ്ടാക്കിയ തുണിയാണിത്. അടുക്കളയില്‍ തീപിടിത്തമുണ്ടായാല്‍ ഉടന്‍ ഇതുകൊണ്ടു മൂടണം. ഫയര്‍ ബ്ലാങ്കറ്റും ഫയര്‍ എക്സര്‍സൈസും ശീലിക്കേണ്ട കാലമായി, ഇവിടെയും. എല്ലാ വീടിനും രണ്ടാമത്തെ നില കെട്ടുന്നതിനെ പറ്റിയല്ല നിലവിലുള്ള വീട് എങ്ങനെ സുരക്ഷിതമാക്കാം എന്നാണ് ചിന്തിക്കേണ്ടത്. രണ്ടാമത്തെ നില കെട്ടുമെങ്കിലും അവിടെ നിന്നും നേരെ പുറത്തേക്കിറങ്ങാനുള്ള വഴി നിര്‍മ്മിക്കില്ല. താഴത്തെ നിലയില്‍ വന്നേ പുറത്തിറങ്ങാന്‍ പറ്റൂ. കാവല്ക്കാര്യത്തിന്റെ ഭാഗത്തു നിന്നും എടുത്ത തീരുമാനമാണിത്. പുറത്തു നിന്നും ഒരാള്‍ അതുവഴി വീട്ടില്‍ കയറിയാലോ എന്ന പേടി. അപ്പോള്‍ കാവലിന്റെ പേരില്‍ എടുത്ത ആ തീരുമാനം ഇപ്പോള്‍ പ്രളയം വന്നപ്പോള്‍ സ്വന്തം സുരക്ഷയ്ക്ക് തന്നെ ഭീഷണിയായി.
(വരാനിരിക്കുന്ന വന്‍ ദുരന്തം ഫ്ളാറ്റിലെ തീ-മുരളി തുമ്മാരുകുടി – കലാകൗമുദി)
ഇതിന് മുന്‍പ് ഇങ്ങനെയൊരു രക്ഷാ പ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ സജ്ജരാകുന്നത് ഓഖി ദുരന്തസമയത്താണ്. അന്നവര്‍ രക്ഷിക്കാന്‍ പുറപ്പെട്ടത് സ്വന്തം കൂടപ്പിറപ്പുകളെയാണ്. ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടേയും അവിശ്വാസവും അധീശമനോഭാവവും അന്നവരെ പല സന്ദര്‍ഭങ്ങളിലും പിന്തിരിപ്പിച്ചു. കടലിന്റെ ദിശയും കാറ്റിന്റെ ഗതിയും അറിയാമെന്നും ഓരോ മത്സ്യത്തൊഴിലാളിയും വലയിറക്കുന്ന, മീന്‍ പിടിക്കുന്ന ഇടങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടാമെന്നും കരഞ്ഞുപറഞ്ഞിട്ടും അന്നാരും അവരെ വിശ്വാസത്തിലെടുത്തില്ല. നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും പ്രവര്‍ത്തനത്തെപ്പറ്റി പരാതി ഉയരുമ്പോഴും സ്വന്തം നിലയ്ക്കുള്ള അന്വേഷണം കാര്യക്ഷമമെന്ന് വരുത്തിത്തീര്‍ക്കാനാണ് ഭരണകൂടം ശ്രമിച്ചത്.
മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കുറെയേറെ മനുഷ്യരെ ജീവനോടെ രക്ഷപ്പെടുത്തികൊണ്ടുവരാന്‍ സാധിച്ചു. ഭരണകൂടത്തിന് വൈകി വിവേകമുദിച്ചപ്പോഴേക്കും ഒരുപാട്പേര് ജീവനറ്റ്, വിറങ്ങലിച്ച ശരീരമായി കടലില്‍ ഒഴുകി നടക്കാന്‍ തുടങ്ങിയിരുന്നു.
മരിച്ച മനുഷ്യരുടെ എണ്ണത്തെക്കാള്‍ ശവമായിപ്പോലും തിരിച്ചുകിട്ടാത്ത മത്സ്യത്തൊഴിലാളികളുടെ എണ്ണമാണ് അനൗദ്യോഗികമായി നോക്കുമ്പോള്‍ കൂടുതല്‍. മരണപ്പെട്ടവര്‍ക്ക് നല്‍കാമെന്നേറ്റ നഷ്ടപരിഹാരമോ വാഗ്ദാനങ്ങളോ പൂര്‍ണമായി പാലിക്കപ്പെട്ടില്ല. കണ്ടുകിട്ടാത്ത തൊഴിലാളികളെ മരിച്ചതായി പ്രഖ്യാപിച്ചത് പോലും നിരന്തരമായ പ്രതിഷേധത്തിനും വിമര്‍ശനത്തിനും ശേഷമാണ്. ഇങ്ങനെയൊരു മഹാദുരന്തത്തിന്റെ തീരാപ്പാടും ഭരണകൂട അവഗണനയുടെ കടുംകയ്പും മതപരവും വിപണിപരവുമായ ചൂഷണവും പേറി ജീവിക്കുന്നവരാണ് സ്വന്തം ജീവനും ജീവിതവും മരണത്തിന് മുന്നില്‍ സമര്‍പ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന്, ഇറങ്ങിത്തിരിച്ചത്.
(കരകേറ്റിയ കടല്‍വേരുകള്‍-ഡി. അനില്‍കുമാര്‍-സമകാലിക മലയാളം)
അതത് പ്രാദേശിക ജനങ്ങള്‍ക്കായി വേണം സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം ഉരുത്തിരിയേണ്ടത്. ഉദ്യോഗസ്ഥരുടേയും ശാസ്ത്രജ്ഞരുടെയും അഭ്യാസമായി പുനര്‍ നിര്‍മാണം മാറ്റരുത്. ഈ മഹാപ്രളയത്തില്‍ സംസ്ഥാനത്ത് സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട 26,000 കോടി രൂപ മനുഷ്യനിര്‍മ്മിത മൂലധനത്തിന്റെ (ാമി ാമശറ രമുശമേഹ) തുകയാണ്. അതു മാത്രം മുന്‍കണ്ട് മാത്രമാകരുത് സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണം. പരിസ്ഥിതിക്കും വലിയ നഷ്ടം ഇവിടെ സംഭവിച്ചു. അത് എത്രയെന്ന് കണക്കാക്കപ്പെട്ടിട്ടില്ല.
സാമൂഹിക, മാനുഷിക, പരിസ്ഥിതി മൂലധനങ്ങളെ സംരക്ഷിച്ചുകൊണ്ട് പുനര്‍നിര്‍മിക്കുന്ന മാതൃകയാണ് കേരളം മുന്നോട്ടുവെക്കേണ്ടത്. ഇന്നും ഇന്ത്യയുടെ 75 ശതമാനം ജനങ്ങളും ആരോഗ്യകരമായ പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ഒമ്പതു ശതമാനം ജനങ്ങള്‍ മാത്രമാണ് സംഘടിത വ്യവസായത്തെ ഉപജീവനത്തിന് ആശ്രയിക്കുന്നത്. 91 ശതമാനവും സംഘടിത വ്യവസായത്തിന് പുറത്താണ്. അതില്‍ 75 ശതമാനം പരിസ്ഥിതിയെ മാത്രം തങ്ങളുടെ ദൈനംദിന ഉപജീവനത്തിന് ആശ്രയിക്കുന്നു. അതായത് പ്രകൃതിയെന്ന മൂലധനമാണ് അവരുടെ ആരോഗ്യകരമായ ഉപജീവനത്തിനും സമത്വത്തിനും ഹേതു.
(പ്രകൃതിയുടെ സംരക്ഷണം കൂടിയാണ് വികസനം-ഡോ. മാധവ് ഗാഡ്ഗില്‍- മാധ്യമം)
പുത്രശോകം അനുഭവിച്ച അതേ ജന്മരാശിയില്‍ താതശോകവും അനുഭവിക്കാന്‍ ഇടവന്ന ആളാണ് വി.കെ.എന്‍. മകനെ എന്ന പോലെ വികെയെന് അച്ഛനെയും ഓര്‍ക്കാന്‍ ആകുമായിരുന്നില്ല. ജന്മവിശേഷം ചോദിച്ചാല്‍ ആക്സിഡന്റ് ബൈ ബര്‍ത്ത് എന്നൊരു ന്യായത്തിലൂടെ അതു പിരിച്ചുവിടുമായിരുന്നു വി.കെ.എന്‍. ഒന്നില്‍ നിന്നു തുടങ്ങാതെ എന്നില്‍ നിന്നു തൂടങ്ങൂ എന്നാണ്. യഥാര്‍ത്ഥത്തില്‍ മറച്ചുവയ്ക്കാനോ തമസ്കരിക്കാനോ അജ്ഞാതമായിരിക്കാനോ അതിലൊന്നുമില്ല. ഓരോ കാലഘട്ടത്തിനും അതിന്റെ സവിശേഷതകളുണ്ടല്ലോ.
കേരള ചരിത്രത്തില്‍ അതുണ്ട്. നായര്‍ കുടുംബങ്ങളില്‍ വിവാഹത്തിലുമധികം സംബന്ധം നിലനിന്ന ഒരു കാലം. ആര്‍ക്കും അത് അപമാനകരമായിരുന്നില്ലെങ്കിലും വികെഎന്‍ അംഗീകരിച്ചിരുന്നില്ല. ‘അച്ഛന്, അമ്മ, അവരുടെ പേരുകള്‍ ഒക്കെ വളരെ രഹസ്യമാണ്. പ്രസക്തമല്ലായെന്നര്ത്ഥം. സഹോദരനും, സഹോദരിയുമായി ആരുമില്ല. ഒറ്റമകന്. അമ്മയുടെയും അച്ഛന്റെയുമൊക്കെ വിദ്യാഭ്യാസവും പറയാന്‍ നിവൃത്തിയില്ല. ജിനോം തിയറിയുടെ വെളിച്ചത്തില്‍ ഇതൊക്കെ അപ്രസക്തമാണ്’ എന്നാണ് സ്വയംഭൂവിനെപ്പോലെ വി.കെ.എന്‍ എഴുതിയിട്ടുള്ളത്.
(ഒരു ഗാന്ധര്‍വത്തിന്റെ കഥ-കെ രഘുനാഥന്- ഭാഷാപോഷിണി)
ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ ‘മുന്നറിയിപ്പുകള്‍’ നല്‍കാറില്ല എന്ന ‘കീഴ്വഴക്കം’ പുതുക്കി എഴുതേണ്ടിയിരിക്കുന്നുവെന്നതു കൂടിയാണ് ഈ പ്രളയകാലം ഓര്‍മപ്പെടുത്തുന്നത്. ജൂലൈ 15ന് ആദ്യം തുറന്ന ഷട്ടറുകള്‍ മഴ കുറഞ്ഞതോടെ അടച്ചുവെങ്കിലും മഴ കനത്തതോടെ വീണ്ടും തുറക്കുകയായിരുന്നു.
വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കാതെ, പലതവണകളിലായി 2.9 മീറ്റര്‍ വരെ ഷട്ടറുകള്‍ തുറന്നതാണ് വയനാടിന്റെ താഴ്വരപ്രദേശങ്ങളെ വെള്ളക്കെട്ടിലാഴ്ത്തിയത്. ഇത് പ്രകൃതി നല്കുന്ന സൂചനയായി കണക്കിലെടുത്ത്, വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തു മാത്രമേ ഡാമുകള്‍ തുറക്കാന്‍ പാടുള്ളുവെന്ന് വയനാടന്‍ കാഴ്ചകള്‍ നിശ്ശബ്ദമായും, ഒപ്പം ഭീതിദമായും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.
(വയനാട് നല്കുന്ന താക്കീത്-പ്രദീപ് ഉഷസ്സ്-കേരളശബ്ദം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: