പ്രളയശേഷമുള്ള കേരളത്തിന്റെ പുനരുദ്ധാരണത്തിനായി എല്ലാവരും സഹായിക്കണമെന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹം തന്നെ. സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്കുന്ന എല്ലാവരും ഒരു മാസത്തെ മൊത്തം ശമ്പളം സംഭാവന നല്‍കണമെന്ന നിര്‍ദ്ദേശം അത്ര ദോഷകരമല്ല എന്നു പ്രത്യക്ഷത്തില്‍ മറ്റുള്ളവര്‍ക്കു തോന്നിയേക്കാം. എന്നാല്‍ ആ നിര്‍ദ്ദേശത്തില്‍ പക്ഷപാതിത്വം ഏറെയുണ്ട്.
ഓരോ ജീവനക്കാരനുമുള്ള ആകെ ശമ്പളത്തില്‍ നിന്ന് പിഎഫ്, ഇന്‍ഷുറന്‍സ്, വായ്പ തിരിച്ചടവുകള്‍ എല്ലാം കിഴിച്ച ശേഷമുള്ള തുക മാത്രമാണ് കൈയില്‍ കിട്ടുന്നത്. ഈ പണം കൊണ്ട് ഒരു മാസം കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന പതിനായിരങ്ങളുണ്ട്; പ്രത്യേകിച്ചു താഴ്ന്ന ശമ്പളക്കാരും തുടക്കക്കാരും. അവരുടെയും ഒരു മാസത്തെ ശമ്പളം, അതും മൊത്ത ശമ്പളം പിടിക്കണമെന്ന നിര്‍ദ്ദേശം ദ്രോഹമാണ്.
ഉയര്‍ന്ന വരുമാനമുള്ളവര്‍ കൂടുതല്‍ തുക നല്കുന്നതല്ലേ പ്രായോഗികം? മാസം 50,000 രൂപയില്‍ കൂടുതല്‍ ആകെ ശമ്പളമുള്ളവര്‍ അധികമുള്ള തുക പൂര്‍ണ്ണമായും നല്കട്ടെ. ഇത് അടുത്ത ഒരു വര്‍ഷത്തേക്ക് ഈടാക്കിയാല്‍ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാം. 50000 രൂപയില്‍ താഴെയുള്ളവര്‍ യോഗ്യമായ രീതിയില്‍ 10000 അല്ലെങ്കില്‍ 20000 ഗഡുക്കളായി നല്കട്ടെ. ഒരു ദരിദ്ര സൗഹൃദ സര്‍ക്കാര്‍ ആ നിലയിലാണ് ചിന്തിക്കേണ്ടത്.
സര്‍ക്കാര്‍ തന്നെ നല്കുന്ന ശമ്പളം സര്‍ക്കാര്‍ തന്നെ തിരിച്ചു വാങ്ങുന്നതിലും നല്ലത്, അര്‍ഹതപ്പെട്ട ശമ്പളം മാത്രം നല്കിയാല് മതി എന്നു തീരുമാനിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഉയര്‍ന്ന ശമ്പളം നല്‍കുകയും സര്‍ക്കാരിന് ഒരു വിധ ബാധ്യതയും ഏല്‍ക്കേണ്ടാത്ത എയ്ഡഡ് മേഖലയ്ക്കു വേണ്ടി അതിഭീമമായ ഭാരം ഏല്ക്കുകയും ചെയ്തതിന്റെ അനന്തരഫലമാണ് ഈ കൈനീട്ടലിന്റെ അവസ്ഥ.
ജോഷി ബി. ജോണ്‍, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: