ദുബായ്: ഏകദിന ക്രിക്കറ്റില്‍ ഏഷ്യയിലെ രാജാക്കന്മാരെ നിര്‍ണയിക്കുന്ന ഏഷ്യാ കപ്പിന് ഇന്ന് തുടക്കം. ബംഗ്ലാദേശും മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയും ഗോദയില്‍ ഇറങ്ങുന്നതോടെ ഏഷ്യന്‍ പൂരത്തിന് തിരശ്ശീല ഉയരുകയായി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം വീക്ഷിക്കാം.
കിരീടസാധ്യയുള്ള ഇന്ത്യയും പാക്കിസ്ഥാനും അടക്കം ആറു ടീമുകള്‍ ഏഷ്യയിലെ രാജാക്കന്മാരാകാന് ഏറ്റുമുട്ടും. നിലവിലെ ജേതാക്കളായ ഇന്ത്യ ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. ഗ്രൂപ്പ് എ യില്‍ ഇന്ത്യ, പാക്കിസ്ഥാന്, ഹോങ്കോങ് ടീമുകളും ഗ്രൂപ്പ് ബി യില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് ടീമുകളും മത്സരിക്കും. ഈ മാസം 28 ന് ദുബായിയിലാണ് രാജാക്കാന്മാരെ നിശ്ചയിക്കുന്ന കലാശപ്പോരാട്ടം.
ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്ന ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും കളിക്കാരുടെ പരിക്ക് പ്രശ്നമാണ്. മത്സരം തുടങ്ങുന്നതിന് മുമ്പേ ശ്രീലങ്കയുടെ ധനുഷ്ക ഗുണതിലക പുറംവേദനയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ഗുണതിലകയ്ക്ക് പകരം ഓള് റൗണ്ടര്‍ ഷീഹാന് ജയസൂര്യയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ക്യാപറ്റ്ന്‍ ദിനേശ് ചാണ്ഡിമല്‍ പരിക്കേറ്റ് നേരത്തെ തന്നെ പിന്മാറിയിരുന്നു. പകരക്കാരനായി നിരോഷന്‍ ഡിക്ക്വെല്ലയെ ടീമിലെടുത്തു.
ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന് ഇടതു കൈ വിരലിന് ശസ്ത്രക്രിയ ആവശ്യമാണ്. എന്നാല്‍ ഏഷ്യാ കപ്പ് കഴിയുന്നത് വരെ ശസ്ത്രക്രിയ മാറ്റിവച്ചിരിക്കുകയാണ്. തമീം ഇക്ബാലിന്റെ വലതു മോതിര വിരല്‍ നീരുവന്ന് വീര്‍ത്തിരിക്കുകയാണ്. ഓഫ് സ്പിന്നറായ നസ്മുള്‍ ഹുസൈനിന്റെ കൈക്ക് പരിക്കുണ്ട്.
കരീബിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 2-1 ന് സ്വന്തമാക്കിയാണ് ബംഗ്ലാദേശ് ഏഷ്യ കപ്പിനെത്തുന്നത്. മികവ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് മുഷറഫ് മൊറാത്ത നയിക്കുന്ന ബംഗ്ലാദേശ് ടീം. അതേസമയം, ശ്രീലങ്ക, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ 2-3 ന്റെ തോല്‍വി ഏറ്റുവാങ്ങിയാണ് ഏഷ്യാ കപ്പിനെത്തുന്നത്. ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും ഏഷ്യാ കപ്പില്‍ വിജയം പിടിക്കാമെന്ന മോഹവുമായാണ് ഏയഞ്ചലോ മാത്യൂസിന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: