ചാങ്ങ്വോണ്: ലോക ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ ഇന്ത്യ ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും സീനിയര്‍ വിഭാഗത്തില്‍ ഒരു വെളളിയും നേടി. ഇതോടെ ഇന്ത്യ മെഡല്‍ നിലയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പതിനൊന്ന് സ്വര്‍ണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവും ഇന്ത്യക്ക് ലഭിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ജൂനിയര്‍ പുരുഷന്മാരുടെ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റളില്‍ വിജയ്വീര് സിദ്ധു സ്വര്‍ണം നേടി. ഈ ഇനത്തിന്റെ ടീം വിഭാഗത്തില്‍ വിജയ്വീര് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ഗുര്‍പ്രീത് സിങ് പുരുഷന്മാരുടെ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റളില്‍ വെളളിയും നേടി.
കഴിഞ്ഞ ദിവസം 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വിജയ്വീര് 572 പോയിന്റു നേടിയാണ് 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൊറിയയുടെ ലീ 570 പോയിന്റോടെ രണ്ടാം സ്ഥാനവും ചൈനയുടെ ഹോവോജി 565 പോയിന്റുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ടീം ഇനത്തില്‍ വിജയ്വീര് സിദ്ധു, രാജ്കന്വര് സിങ് സന്ധു, ആദര്‍ശ് സിങ് എന്നിവര്‍ അടങ്ങുന്ന ഇന്ത്യന്‍ ടീം 1695 പോയിന്റോടെ ടീം ഇനത്തില്‍ ഒന്നാം സ്ഥാനത്തെത്തി. കൊറിയ വെള്ളിയും (1693), ചെക്ക് റിപ്പബ്ളിക് (1674) വെങ്കലവും നേടി.
മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ഗുര്‍പ്രീത് സിങ് 579 പോയിന്റോടെയാണ് സീനിയര്‍ പുരുഷന്മാരുടെ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റളില്‍ രണ്ടാം സ്ഥാനം നേടിയത്. ഉക്രെയിനിന്റെ പാവ്ലോവ് കൊറോസ്റ്റിലോവ് 581 പോയിന്റുമായി ഒന്നാം സ്ഥാനം സ്വന്തമാക്കി. കൊറിയയുടെ കിം ജുന്ഹോങ്ങിനാണ് വെങ്കലം. ഈ ഇനത്തിന്റെ ടീം വിഭാഗത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യയുടെ അഞ്ജും മൗഡ്ഗിലും അപൂര്‍വിയും 2020 ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: