ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. മുന്‍ ലോക ഒന്നാം നമ്പറായ കിഡംബി ശ്രീകാന്തും പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ ലീ ഡോങ് കിയുണിനോട് തോറ്റു.
ഒരു മണിക്കൂര്‍ പത്തൊന്‍പത് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോറ്റത്. സ്കോര്‍ 21-19, 16-21,18-21.
ഏഴാം സീഡായ ശ്രീകാന്ത് ആദ്യ ഗെയിം 21-19 ന് സ്വന്തമാക്കി. എന്നാല്‍ തുടര്‍ന്നുള്ള ഗെയിമുകളില്‍ മികവ് നിലനിര്‍ത്താനായില്ല. ഹോങ്കോങ്ങിന്റെ വോങ് വിങ്ങ് കി വിന്‍സന്റിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും നേരത്തെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അട്രി-സുമീത് റെഡ്ഡി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: