ന്യൂദല്‍ഹി: രാജ്യത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരില്‍ ഒരാളായ നമ്പി നാരായണന് കടുത്ത അപമാനത്തിലൂടെയാണ് കടന്നുപോയതെന്ന് സുപ്രീംകോടതി വിലയിരുത്തി. വലിയ അപമാനമാണ് അദ്ദേഹം നേരിട്ടത്. കേരള പോലീസിന്റെ നടപടികള്‍ പലതും ദുരുദ്ദേശ്യപരമായിരുന്നു. മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമാണ് അന്തസ്സും സ്വാതന്ത്ര്യവും. നമ്പിനാരായണന് ഇതു രണ്ടും പോലീസ് നടപടിയില്‍ നഷ്ടമായി. വ്യാജമായ കേസില്‍ അനുഭവിക്കേണ്ടിവന്ന തടവുശിക്ഷയ്ക്കും അപകീര്‍ത്തിക്കും അപമാനത്തിനും നേരേ കോടതിക്ക് കണ്ണടയ്ക്കാനാവില്ല.
ഒരു കേസില്‍ അറസ്റ്റിലാവുകയും പിന്നീട് വിചാരണവേളയില്‍ കുറ്റം തെളിയിക്കാനാവാതെ മോചിതനാവുകയും ചെയ്ത അവസ്ഥയല്ല ചാരക്കേസിലുള്ളത്. ഏറെ ഗൗരവമുള്ള കേസ് നിരുത്തരവാദപരമായി കൈകാര്യം ചെയ്ത കേരള പോലീസ് നമ്പി നാരായണന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് തടവില്‍ വെയ്ക്കുകയായിരുന്നു. ഒടുവില്‍ കേസ് സിബിഐക്ക് കൈമാറി. കേസ് സിബിഐക്ക് കൈമാറിയതിനാല്‍ നഷ്ടപരിഹാര തുക നല്‍കേണ്ടത് സിബിഐ ആണെന്ന കേരള സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച 32 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വേണ്ടത്ര ഗൗരവത്തോടെയല്ല കേസിനെ ഹൈക്കോടതി സമീപിച്ചതെന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. മാനസിക പീഡനത്തിനിരയാകുന്ന ഒരാളുടെ അന്തസ്സിനാണ് ആഘാതമേല്‍ക്കുന്നത്. തന്റെ ആത്മാഭിമാനം നഷ്ടമാകുമ്പോള്‍ ഒരാള്‍ നീതിക്കായി കരഞ്ഞുപോകും. പോലീസ് കസ്റ്റഡിയിലായപ്പോള്‍ ജീവിതത്തില്‍ അതുവരെ കൈവരിച്ച എല്ലാ നേട്ടങ്ങളും ബഹുമാനങ്ങളുമാണ് ചവിട്ടി അരയ്ക്കപ്പെട്ടത്. അറപ്പുളവാക്കുന്ന പെരുമാറ്റങ്ങള്‍ ആ വ്യക്തിക്ക് നേരിടേണ്ടിവന്നു. വലിയ തോതിലുള്ള മാനസിക പീഡനത്തിലൂടെ നമ്പി നാരായണന് കടന്നുപോയി. ശാരീരികമായ പീഡനം മാത്രമല്ല മാനസികപീഡനവും കസ്റ്റഡിപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം നേരിട്ട പീഡനം സൈക്കോ പാത്തോളജിക്കല്‍ ട്രീറ്റ്മെന്റാണ്, ദീപക് മിശ്ര വിശേഷിപ്പിച്ചു. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരും ബെഞ്ചിന്റെ ഭാഗമായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: