തിരുവനന്തപുരം: 1966 സപ്തംബര്‍ 12ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ നമ്പി നാരായണന് എന്ന യുവാവ് ഐഎസ്ആര്‍ഒയില്‍ ജോലിക്ക് പ്രവേശിക്കുന്നു. 28 വര്‍ഷങ്ങള്‍ക്കുശേഷം ഒക്ടോബര്‍ 15ന് പിഎസ്എല്‍വിയുടെ ആദ്യത്തെ വിജയകരമായ വിക്ഷേപണം. നമ്പിനാരായണന് എന്ന സീനിയര്‍ സയന്റിസ്റ്റടക്കമുള്ളവര്‍ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍.
അഞ്ചുദിവസം കഴിഞ്ഞ് മാലിദ്വീപുകാരിയായ മറിയം റഷീദ എന്ന യുവതിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. മറിയം റഷീദയുടെ ഇന്ത്യയിലെ നിയമപരമല്ലാത്ത താമസത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ്.വി.വിജയന് എഴുതിക്കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പോലീസാണ് കേസെടുത്തത്. കേസിന്റെ അന്വേഷണത്തിനിടയില്‍ മറിയം റഷീദയില്‍ നിന്നും ഒരു ഡയറി കണ്ടെടെത്തു. 1994 സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 20 വരെ മറിയം റഷീദയും സുഹൃത്തായ ഫൗസിയ ഹസ്സനും തിരുവനന്തപുരത്തെ സാമ്രാട്ട് ഹോട്ടലില്‍ റൂം നമ്പര്‍ 205 ല്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചു. ഈ സമയത്ത് വലിയമലയിലെ ഐഎസ്ആര്‍ഒയിലെ സീനിയര്‍ ഉദ്യോഗസ്ഥനായ ഡി.ശശികുമാറിന്റെ ഫോണിലേക്ക് ഹോട്ടല്‍ മുറിയില്‍ നിന്ന് കോളുകള്‍ പോയിരുന്നതായി കണ്ടെത്തുന്നു. ഇതോടെ ഐബിയും മറിയം റഷീദയെ ചോദ്യം ചെയ്യുന്നു.
നമ്പി നാരായണന്റെ അറസ്റ്റും കരുണാകരന്റെ രാജിയും
1994 നവംബര്‍ 13ന് മറിയം റഷീദയ്ക്കും ഫൗസിയ ഹസ്സനുമെതിരെ 1923 ലെ ഒഫീഷ്യല്‍ സീരീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നു. നവംബര്‍ 15ന് ഡിഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തെത്തുടര്‍ന്ന് ഫൗസിയ ഹസ്സന്, മറിയം റഷീദ, ഐഎസ്ആര്‍ഒ ക്രയോജനിക് പ്രോജക്ടിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.ശശികുമാര്‍, ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച റഷ്യന്‍ സ്പേസ് ഏജന്‍സി ഗ്ലവ്കോസ്മോസിലെ ഇന്ത്യന്‍ പ്രതിനിധി കെ.ചന്ദ്രശേഖരന്, ഐഎസ്ആര്‍ഒ ലേബര്‍ കോണ്ട്രാക്ടര് എസ്.കെ.ശര്‍മ എന്നിവരും ഐഎസ്ആര്‍ഒ ക്രയോജനിക് പ്രോജക്ടിന്റെ ഡയറക്ടറായ നമ്പി നാരായണനും അറസ്റ്റ് ചെയ്യപ്പെടുന്നു. 1994 നവംബര്‍ 30 നാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. 50 ദിവസം നമ്പിനാരായണന് അന്വേഷണഏജന്‍സികളുടെ കസ്റ്റഡിയില്‍ കഴിഞ്ഞു. ശാസ്ത്രജ്ഞരില്‍നിന്ന് ഹണിട്രാപ്പിലൂടെ മറിയം റഷീദ ഐഎസ്ആര്‍ഒയിലെ ക്രയോജനിക് എന്‍ജിന്റെ ചിത്രങ്ങളും രേഖകളും പാക്കിസ്ഥാനിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം. കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ സിബി മാത്യൂസ് ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനു കൈമാറി. അതിനിടയില്‍ ഐബി അന്വേഷണവുമായി മുന്നോട്ടുപോവുകയും ചാരക്കേസ് സ്ഥിരീകരിച്ച് പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് റിപ്പോര്‍ട്ടുകള്‍ കൈമാറുകയും ചെയ്തു.
ഇതിനിടെയാണ് അന്നത്തെ സൗത്ത്സോണ്‍ ഐജിയായിരുന്ന രമണ്‍ശ്രീവാസ്തവയ്ക്ക് കേസില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നത്. വിവരങ്ങള്‍ ചോര്‍ത്തിയതിന് ഒന്‍പത് ലക്ഷം യുഎസ് ഡോളര്‍ പ്രതിഫലം രമണ്‍ ശ്രീവാസ്തവ കൈപ്പറ്റുകയും നമ്പി നാരായണന്റെ മകന് കൈമാറുകയും ചെയ്തുവെന്നും ആക്ഷേപമുയര്‍ന്നു. അന്നത്തെ മുഖ്യമന്ത്രി കരുണാകരന് രമണ്‍ ശ്രീവാസ്തവയെ നിയമസഭയില്‍ ന്യായീകരിച്ചതോടെ വിവാദമായി. ഹൈക്കോടതി പരാമര്‍ശം കൂടെയുണ്ടായതോടെ കരുണാകരന് മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് പുറത്തു പോവേണ്ടി വന്നു.
സിബിഐയുടെ കണ്ടെത്തലുകളും നമ്പി നാരായണന്റെ പോരാട്ടവും
1994 ഡിസംബര്‍ നാലിന് സിബിഐ കേസ് ഏറ്റെടുത്തു. 16 മാസത്തെ അന്വേഷണശേഷം 1996 ഏപ്രില്‍ 28 ന് ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന റിപ്പോര്‍ട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. 1996 ഒക്ടോബര്‍ 2ന് എറണാകുളം സിജെഎം കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചും പ്രതികളെ കുറ്റവിമുക്തരാക്കിയും വിധി പ്രസ്താവിച്ചു.
എന്നാല്‍ മെയ് 20ന് അധികാരമേറ്റ നായനാര്‍ സര്‍ക്കാര്‍ ചാരക്കേസില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചതായി കാട്ടി 1996 ജൂണ്‍ 27ന് ഉത്തരവിറക്കി. ജൂലൈ എട്ടിന് പുനരന്വേഷണം തുടരന്വേഷണമാക്കി പ്രഖ്യാപിച്ചു. സിബിഐയും പ്രതികളാക്കപ്പെട്ടവരും ഇതിനെതിരെ കോടതിയിലെത്തി.
എന്നാല്‍ ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനം തള്ളാതെ, ഒഫീഷ്യല്‍ സീക്രട്ട് ആക്ടനുസരിച്ച് സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യുന്നതിനെ വിമര്‍ശിച്ച് വിധി പുറപ്പെടുവിച്ചു. അതോടെ കേസ് സുപ്രീംകോടതിയിലെത്തി. 1998 ഏപ്രില്‍ 29ന് തുടരന്വേഷണത്തിനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ സുപ്രീംകോടതി തള്ളിയതോടെ ചാരക്കേസിന് അവസാനമായി.
എന്നാല്‍ മറ്റുള്ളവര്‍ നിശബ്ദരായെങ്കിലും അഞ്ചാംപ്രതിയായ നമ്പി നാരായണന് നിയമപോരാട്ടം തുടര്‍ന്നു. 2001 ല്‍ അദ്ദേഹത്തിന് 10 ലക്ഷം രൂപ അടിയന്തരനഷ്ടപരിഹാരം നല്കാന് ദേശീയ മനുഷ്യാവകാശകമ്മീഷന് ഉത്തരവിട്ടു. 11 വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ തുക അദ്ദേഹത്തിന് ലഭിച്ചത്.
തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നുവര്‍ഷത്തെ പോരാട്ടത്തിനുശേഷം ഇന്നലെ നമ്പിനാരായണ് വീണ്ടും വിജയം നേടി. നീതിന്യായവ്യവസ്ഥയില്‍ സമാനതകളില്ലാത്ത കേസായി ചാരക്കേസും സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് സാക്ഷ്യം വഹിച്ച് നമ്പിനാരായണനും ചരിത്രത്തില്‍ ഇടം പിടിക്കുന്നു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: