ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായി കൂറ്റനാട് തെക്കേവാവന്നൂര്‍ കലിയത്ത് പരമേശ്വരന് നമ്പൂതിരിയെ(53) തെരഞ്ഞെടുത്തു. 18 വര്‍ഷമായി തുടര്‍ച്ചയായുള്ള 35-ാമത്തെ അപേക്ഷയിലാണ് ഭാഗ്യം കടാക്ഷിച്ചത്. മേല്‍ശാന്തിയാകാന്‍ 47 അപേക്ഷകരുണ്ടായിരുന്നതില്‍ 40 പേര് കൂടിക്കാഴ്ചയില്‍ ഹാജരായി. യോഗ്യരായ 39 പേരുടെയും പേരുകള്‍ എഴുതി വെള്ളി കുടത്തിലിട്ട് ഇപ്പോഴത്തെ മേല്‍ശാന്തി മുന്നൂലം ഭവന് നമ്പൂതിരി നറുക്കെടുത്തു.
ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്ന് ഭക്തരുടെയും ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പിന് ശേഷം നിയുക്ത മേല്‍ശാന്തി തന്ത്രിമഠത്തിലെത്തി പ്രധാന തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാടില്‍ നിന്ന് അനുഗ്രഹം വാങ്ങി. കാല് നൂറ്റാണ്ടായി ഭാഗവതസപ്താഹ രംഗത്ത് സജീവമാണ് പരമേശ്വരന് നമ്പൂതിരി. തിയ്യന്നൂര്‍ കൃഷ്ണന് നമ്പൂതിരിയില്‍ നിന്നാണ് പൂജാകാര്യങ്ങള്‍ പഠിച്ചത്.
പൂക്കോട്ട് കാവ് ഭാഗവതസ്വാധ്യായ സമിതിയുടെ ഭാഗവതപാരായണ തിലകം, അഖിലഭാരത നാരായണീയ പ്രചാരസഭയുടെ ഭാഗവത മകരന്ദം തുടങ്ങിയ പുരസ്കാരങ്ങള്‍ നേടി. കലിയത്ത് ബ്രഹ്മദത്തന് നമ്പൂതിരി, പാര്‍വ്വതി അന്തര്‍ജനം എന്നിവരാണ് മാതാപിതാക്കള്‍. പുത്തന്‍ചിറ ചെറുമുക്ക് മനയില്‍ സിന്ധുവാണ് ഭാര്യ. വിദ്യാര്‍ഥികളായ ശ്രീപാര്‍വ്വതി, ശ്രീലക്ഷ്മി മക്കള്‍. നിയുക്ത മേല്‍ശാന്തി ഈ മാസം 30ന് രാത്രി അത്താഴപ്പൂജ കഴിഞ്ഞ് ചുമതലയേല്‍ക്കും. അതിന് മുമ്പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനം ഇരിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: