തിരുവനന്തപുരം: ഡാം മാനേജ്മെന്റില്‍ വന്ന പിഴവിനെപ്പറ്റി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. കേരളത്തെ പ്രളയത്തില്‍ മുക്കിയ ഇടത് ഭരണത്തിനെതിരെ ബിജെപി സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മാസം മുന്നേയുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ് ദുരന്തം. ഇത് മനുഷ്യ നിര്‍മ്മിതമാണ്. മഴവെള്ളം സംഭരിച്ച് കോടികള്‍ ഉണ്ടാക്കാമെന്ന വൈദ്യുതിമന്ത്രിയുടെ അത്യാഗ്രഹമാണ് കാരണം. ഇതിന് കാരണക്കാരായ മുഴുവന്‍ പേരേയും ശിക്ഷിക്കണം. പ്രളയദുരന്തത്തിന്റെ വ്യക്തമായ കണക്കുകള്‍ ഇതുവരെ എടുത്തിട്ടില്ല.വ്യക്തമായ കണക്ക് ബോധിപ്പിച്ചാലെ ഫണ്ട് നല്കാനാകു. ഓഖി ദുരന്തത്തില്‍ 379 കോടി രൂപ ഫണ്ട് അനുവദിച്ചു. 25 കോടി മാത്രമാണ് ദുരിതബാധിതര്‍ക്ക് വേണ്ടി ചെലവഴിച്ചത്.
കേന്ദ്രം കേരളത്തിന്റെ കൂടെയുണ്ട്. ദുരന്തമുണ്ടായപ്പോള്‍ ആഭ്യന്തരമന്ത്രിയും പിന്നെ പ്രധാന മന്ത്രിയും ഉടനെയെത്തി. അന്ന് തന്നെ താല്‍ക്കാലിക ആശ്വാസമായി 600 കോടി അനുവദിച്ചു. അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള അധ്യക്ഷനായിരുന്നു. നാടിന്റെ നാനാ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന പണം ഒരു അക്കൗണ്ടിലാണോ പോകുന്നത് ഇതിലേക്ക് പല അക്കൗണ്ടുകളുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അതിനായി അതിന് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ അനാസ്ഥയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന വിവേചനം അവസാനിപ്പിക്കുക, സര്‍വകക്ഷി മേല്‍നോട്ടം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 17 മുതല്‍ 20 വരെ പ്രക്ഷോഭം നടത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വി.മുരളീധരന് എംപി, മുതിര്‍ന്ന നേതാവ് കെ.രാമന്‍പിള്ള, ബിജെപി സംസ്ഥാന നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്, എം.ടി.രമേഷ്, ശോഭാ സുരേന്ദ്രന്, കെ.പിശ്രീശന്, സി.കെ.പത്മനാഭന്, യുവമോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുരുകാനന്ദന്, ബി.ഗോപാലകൃഷ്ണന്, പി.എം.വേലായുധന്, രാധാമണി, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, വിവധ മോര്ച്ചാഭാരാവാഹികള് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: