ന്യൂദല്‍ഹി: ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദല്‍ഹി സര്‍വകലാശാലാ ഭരണം എബിവിപിക്ക്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എബിവിപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എന്എസ്യുവിനാണ് സെക്രട്ടറി. എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ദയനീയ പരാജയമാണ് ദല്‍ഹി സര്‍വകലാശാലയില്‍ സംഭവിച്ചത്.
എബിവിപിയുടെ അങ്കിത് ബൈസോയ 20,467 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം എന്എസ്യുവിനോട് നഷ്ടപ്പെട്ട പ്രസിഡന്റ് പദവിയാണ് എബിവിപി തിരിച്ചു പിടിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തിസിങ് (23,046 വോട്ട്) എന്എസ്യുവിന്റെ ലീന (15,000വോട്ട്)യെ ആണ് പരാജയപ്പെടുത്തിയത്. എന്എസ്യുവിന്റെ ആകാശ് ആണ് സെക്രട്ടറിയായി വിജയിച്ചത്. ജോയിന്റ് സെക്രട്ടറിയായി എബിവിപിയുടെ ജ്യോതി ചൗധരിയും വിജയിച്ചു. സര്‍വകലാശാലയില്‍ നടന്ന വിജയാഹ്ലാദ പരിപാടിയില്‍ എബിവിപി ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അംബേദ്ക്കര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്തു.
യുവാക്കളുടെ മനസ്സറിഞ്ഞ്, ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് സര്‍വകലാശാലാ തെരഞ്ഞെടുപ്പ് വിജയം സഹായകമാകും. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വോട്ടര്‍മാരെക്കുറിച്ച് തീരുമാനത്തിലെത്താനും ദേശീയ രാഷ്ട്രീയത്തിന്റെ ‘ട്രെന്‍ഡ്’ അറിയാനും ഡിയുഎസ്യുവിലെ തെരഞ്ഞെടുപ്പ് വിജയം സഹായകമാണെന്നാണ് എബിവിപി അംഗങ്ങളുടെ വിലയിരുത്തല്‍.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ലളിത് പാണ്ഡെ (പ്രസിഡന്റ്), ഗണേശ് ഗുജ്ജാര്‍ (ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള എബിവിപി പാനലാണ് മത്സര രംഗത്തുള്ളത്. എസ്എഫ്ഐയും തീവ്ര ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനയായ ഐസയും എഐഎസ്എഫും അടക്കമുള്ള ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റക്കെട്ടായാണ് എബിവിപി പാനലിനെതിരെ മത്സരിക്കുന്നത്. എണ്ണായിരത്തോളം വോട്ടുകളാണ് ജെഎന്‍യുവിലുള്ളത്. നാലായിരം പേരാണ് പരമാവധി വോട്ട് ചെയ്യുന്നത്. കഴിഞ്ഞ തവണ ആയിരത്തി അഞ്ഞൂറിലേറെ വോട്ടുകള്‍ കരസ്ഥമാക്കാന്‍ എബിവിപിക്ക് സാധിച്ചിരുന്നു. ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഭൂരിപക്ഷം കോളേജുകളിലും എബിവിപി പാനലിനാണ് വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: